ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമം കാരണം ഉത്പാദനചെലവ് വർധിക്കുന്നതിനാൽ ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിവയുടെ അടുത്ത പതിപ്പുകൾക്ക് വില കൂടിയേക്കും. ചിപ്പുകളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയോളം വർധിച്ചതായും, ഇതുവരെ കമ്പനി ഈ അധികചെലവ് സ്വയം വഹിക്കുകയായിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യം ഒട്ടും സുസ്ഥിരമല്ലെന്നും ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കി.
ഏതൊക്കെ ഉത്പ്പന്നങ്ങളെയാണ് ഇത് ബാധിക്കുകയെന്നോ എപ്പോഴാണ് വില വർദ്ധനവ് ഉണ്ടാകുകയെന്നോ അദ്ദേഹം കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും, വരാനിരിക്കുന്ന സാമ്പത്തിക പാദത്തെ ഇത് ബാധിച്ചേക്കാമെന്ന് അദ്ദേഹം സൂചന നൽകി. പ്രത്യേകിച്ചും മാക് മിനി, മാക് സ്റ്റുഡിയോ എന്നിവ വിപണിയിൽ ആവശ്യത്തിനനുസരിച്ച് എത്തിക്കാൻ മാസങ്ങളെടുത്തേക്കും. 2026 സെപ്റ്റംബറിൽ ടിം കുക്ക് പദവി ഒഴിഞ്ഞ ശേഷം ചുമതലയേൽക്കുന്ന പുതിയ സിഇഒ ജോൺ ടെർനസും സമാനമായ രീതിയിൽ വർദ്ധിച്ചുവരുന്ന ചെലവുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടവും ഡാറ്റാ സെന്ററുകൾക്കായി കമ്പനികൾ വൻതോതിൽ മെമ്മറി ചിപ്പുകൾ വാങ്ങിക്കൂട്ടുന്നതുമാണ് 'റാംഗെദ്ദോൻ' (RAMageddon) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിസന്ധിക്ക് കാരണം. ആപ്പിളിനെക്കൂടാതെ ഡെൽ പോലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകളെയും ഇത് ബാധിച്ചിട്ടുണ്ട്. 2026 സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 സീരീസിനെ ഈ വിലവർദ്ധനവ് നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടെക് ഇൻസൈറ്റ്സ് ഗവേഷകരുടെ കണക്കുകൂട്ടൽ പ്രകാരം, തങ്ങളുടെ ലാഭവിഹിതത്തിൽ കുറവുണ്ടാകാതിരിക്കാൻ അടുത്ത ഐഫോൺ പ്രോ മോഡലിന് ഏകദേശം 270 ഡോളർ വരെ (നിലവിലെ ഐഫോൺ 17 പ്രോയുടെ പ്രാരംഭ വില 1,099 ഡോളറാണ്) ആപ്പിളിന് വർധിപ്പിക്കേണ്ടി വന്നേക്കാം.