തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ് പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം ഇന്നലെ വൈകുന്നേരം അഞ്ചിന് ആരംഭിച്ച് 15 മിനിറ്റിനുള്ളിൽ അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയത് 2,220 വിദ്യാർഥികൾ. ആദ്യ 15 മിനിറ്റിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷിച്ചത് പാലക്കാടാണ്.313 വിദ്യാർഥികളാണ് പാലക്കാട് അപേക്ഷിച്ചത്.
മലപ്പുറത്തു നിന്നും 274 വിദ്യാർഥികൾ ആദ്യ 15 മിനിറ്റിൽ അപേക്ഷിച്ചപ്പോൾ 248 വിദ്യാർഥികൾ തിരുവനന്തപുരത്ത് അപേക്ഷിച്ചു. കാൻഡിഡേറ്റ് ലോഗിൻ ചെയ്തത് 11,603 വിദ്യാർഥികളാണ്.
അപേക്ഷിച്ച വിദ്യാർഥികളിൽ 2,098 എസ്എസ്എൽസി സ്കീമിൽ നിന്നും 98 പേർ സിബിഎസ്ഇ വിഭാഗത്തിൽ നിന്നും 12 വിദ്യാർഥികൾ ഐസിഎസ്ഇയിൽ നിന്നും 12 പേർ മറ്റു വിഭാഗങ്ങളിൽ നിന്നുമാണ്.
സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പ്രവേശനത്തിനായി വിവിധ ജില്ലകളിൽ മാർജിനൽ സീറ്റു വർധനവ് സർക്കാർ പ്രഖ്യാപിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനം സീറ്റ് വർധനവ് അധിക സാന്പത്തീക ബാധ്യത ഉണ്ടാവാത്ത തരത്തിൽ അനുവദിക്കാൻ ഉത്തരവിട്ടു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധന പ്രഖ്യാപിച്ചു. കൂടാതെ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം സീറ്റ് വർധനവും പൊതുവിദ്യാഭ്യാസ ഡയറക്ടർ അനുവദിക്കണം.
കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചു. ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന അനുവദിച്ചു.
എറണാകുളം ജില്ലയിൽ കോതമംഗലം, മൂവാറ്റുപുഴ, എന്നീ താലൂക്കുകൾ ഒഴികെ മറ്റ് അഞ്ചു താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം സീറ്റ് വർധന പ്രഖ്യാപിച്ചു.