കൊച്ചി: പ്രമുഖ സ്വർണപ്പണയ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ (നേരത്തേ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) അറ്റാദായത്തിൽ വർധന. ജൂൺ 30ന് അവസാനിച്ച സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർധിച്ച് 100.29 കോടി രൂപയായി ഉയർന്നു.
ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടിയിലെത്തി. നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 76.38 ശതമാനം വർധിച്ച് 399.64 കോടി രൂപയായി രേഖപ്പെടുത്തി.
2026 ജൂൺ 30ലെ കണക്കനുസരിച്ച് ആകെ നിഷ്ക്രിയ ആസ്തി 0.59 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.24 ശതമാനമായും നിലനിർത്തി. കമ്പനിയുടെ ലാഭക്ഷമതയും ആസ്തിവിനിയോഗവും വ്യക്തമാക്കുന്ന ആസ്തിയിൽ നിന്നുള്ള ലാഭനിരക്ക് 2026 മാർച്ച് 31ലെ 2.84 ശതമാനത്തിൽനിന്ന് 5.17 ശതമാനമായി വർധിച്ചു. കമ്പനിയുടെ ശാഖകളുടെ എണ്ണം 958ൽനിന്ന് 994 ആയി ഉയർന്നു. വിവിധ പ്രദേശങ്ങളിലേക്കു ശാഖാശൃംഖല വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ലാഭം, ആസ്തി, ശാഖാശൃംഖല എന്നിവയിലെല്ലാം മികച്ച വളർച്ചയോടെയാണ് മുത്തൂറ്റ് എംക്രെഡ് തുടക്കം കുറിച്ചതെന്ന് എംഡി മാത്യു മുത്തൂറ്റ് പറഞ്ഞു. കാര്യക്ഷമമായ പ്രവർത്തനങ്ങളും മികച്ച ആസ്തി ഗുണമേന്മയുമാണ് ആദ്യപാദത്തിലെ നേട്ടത്തിനു കാരണമെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി പറഞ്ഞു.