കോന്നി: കോന്നി അതുമ്പുംകുളം ആവോലിക്കുഴിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഉദ്ദേശം 20 വയസുള്ള കൊമ്പനാനയാണ് ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന സോളാർ വേലിയിൽ നിന്നു ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക വിവരം.
വന്യമൃഗങ്ങളെ തടയുന്നതിനായി സ്ഥാപിച്ച സോളാർ ലൈനിലേക്ക്, കെഎസ്ഇബി ലൈനിൽ നിന്നും നേരിട്ട് ഉയർന്ന ശേഷിയുള്ള വൈദ്യുതി കടത്തിവിട്ടതാണ് ആനയുടെ മരണത്തിനു കാരണമായതെന്ന് വനപാലകർ പറയുന്നു.
ജഡം പോസ്റ്റുമോർട്ടം നടത്തി. സംഭവത്തെ തുടർന്ന് കൃഷിയിടത്തിന്റെ ഉടമയ്ക്കെതിരേ നടപടിയെടുക്കാനുള്ള നീക്കം തുടങ്ങി. ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദർശിച്ചു. ഒരുവർഷം മുന്പും സമാനമായ സംഭവം കോന്നി കുളത്തുമണ്ണിൽ നടന്നിരുന്നു.
കൈതത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട് കർഷകർക്കെതിരേയാണ് വനംവകുപ്പ് കേസെടുത്ത് നടപടി സ്വീകരിച്ചത്.
അതുന്പുംകുളം, ആവോലിക്കുഴി മേഖലയിൽ കഴിഞ്ഞ കുറെ നാളുകളായി വന്യമൃഗ ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാരും പ്രാദേശിക ജനപ്രതിനിധികളും പറയുന്നു. കൃഷിനാശവും ജനങ്ങളുടെ ജീവന് ഭീഷണിയും ഉയർത്തുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല.