പ്രവചനങ്ങളോടൊന്നും പാലക്കാട്ടെ രാഷ്ട്രീയനേതൃത്വത്തിനു താത്പര്യമില്ല. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുമില്ല. അച്ചടക്കത്തോടെയുള്ള പ്രചാരണം അവസാനലാപ്പിൽ എത്തിനിൽക്കുന്പോൾ എതിരാളികളെ വിലകുറച്ചുകാണാനും കഴിയാത്ത അവസ്ഥ. അക്ഷരാർഥത്തിൽ ജില്ലയിൽ പോരാട്ടം കൊഴുക്കുകയാണ്.
പ്രചാരണത്തിന്റെ തുടക്കംപോലെയല്ല ഇപ്പോഴത്തെ കാര്യങ്ങൾ. മൂന്നു മുന്നണികളും ബഹുദൂരം മുന്നിലാണ്. ലക്ഷ്യം വിജയം മാത്രം. സ്ഥാനാർഥിപ്രഖ്യാപനംമുതൽ ഓരോ പടിയും ശ്രദ്ധയോടെ നീങ്ങുകയാണ് മുന്നണികൾ. ചെറിയ പാളിച്ചകളും വിള്ളലുകളും ഒഴിവാക്കി മികച്ചൊരു രാഷ്ട്രീയപോരാട്ടത്തിനു കളമൊരുക്കിയിരിക്കുകയാണ് മൂന്നു മുന്നണികളും.
രാഷ്ട്രീയം പറഞ്ഞ്...
വ്യക്തമായ രാഷ്ട്രീയം പറഞ്ഞുതന്നെയാണ് മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായിരിക്കുന്നത്. പാലക്കാട്ടെ നെൽകർഷക, മലയോരകർഷക പ്രശ്നങ്ങളും ശബരിമല വിഷയവുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
തൃത്താല, ഒറ്റപ്പാലം, മലന്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ പോരാട്ടച്ചൂട് ഇത്തവണ പുതിയ രാഷ്ട്രീയകണക്കുകൾ സമ്മാനിച്ചേക്കും. പഴയ കണക്കുകൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നുതന്നെയാണ് പ്രചാരണച്ചൂട് വ്യക്തമാക്കുന്നത്. തൃത്താല മണ്ഡലത്തിലെ യുഡിഎഫ് - എൽഡിഫ് സ്ഥാനാർഥികൾ പരസ്യസംവാദ ആവശ്യമുന്നയിച്ച് കൊന്പുകോർത്തതു മാധ്യമങ്ങളിലും മണ്ഡലത്തിലും ഒരുപോലെ നിറഞ്ഞുനിന്നു.
ആരു ജയിച്ചാലും അതത് കക്ഷികളുടെ പ്രസ്റ്റീജ് സീറ്റായിരിക്കുമിതെന്നു പോരാട്ടചിത്രം വ്യക്തമാക്കുന്നു. സിപിഎം വിട്ടെത്തിയ മുതിർന്ന നേതാവ് പി.കെ. ശശി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഒറ്റപ്പാലത്ത് എന്തു നടക്കുമെന്ന ആകാംക്ഷയിൽ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു. പി.കെ. ശശി ഫാക്ടർ, സിപിഎം വിമതരുടെ ശക്തി ജില്ലയിൽ എത്രത്തോളം എന്നതിന്റെയെല്ലാം കണക്കെടുപ്പുകൂടിയാണ് മണ്ഡലത്തിൽ നിർണായകമാവുക.
മലന്പുഴയിൽ ഇത്തവണ പോരാട്ടം പൊടിപാറും. ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലാത്ത ഇടതുകോട്ടയിൽ വിഎസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി രംഗത്തെത്തിയതോടെ കളംമാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും മൂന്നാമതായ യുഡിഎഫിന് ഇത്തവണ ഒന്നാമതെത്താൻ കടന്പയേറെയുണ്ടെങ്കിലും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്താൻ കഴിഞ്ഞിട്ടുണ്ട്.
മൂന്നുതവണയും രണ്ടാമതെത്താമെങ്കിൽ ഇത്തവണ ഒന്നാംസ്ഥാനംതന്നെയെന്ന് ഉറപ്പിച്ച മട്ടിലാണ് ബിജെപി. തദ്ദേശതെരഞ്ഞെടുപ്പിലെ മുന്നേറ്റം ഇനിയുമുണ്ടാകുമെന്നാണ് എൻഡിഎ ക്യാന്പിന്റെ പ്രതീക്ഷ.
ജില്ലയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ പാലക്കാട് മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞൊന്നു മില്ലെന്ന പ്രചാരണമന്ത്രവുമായാണ് മൂന്നു മുന്നണികളും മുന്നേറുന്നത്.
പ്രഖ്യാപനത്തിനുമുന്പേ പ്രചാരണരംഗത്തിറങ്ങിയ ബിജെപിയുടെ ശോഭ സുരേന്ദ്രനും മണ്ഡലത്തിലുടനീളം ഓടിയെത്തിയ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയും സർപ്രൈസായി രംഗത്തെത്തിയ എൽഡിഎഫിന്റെ എൻ.എം.ആർ. റസാഖും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
പഴയ കണക്കുകൾ പാടേ മറിയുമെന്നു റസാഖ് പറയുന്പോൾ ശക്തമായ ത്രികോണപോരാട്ടത്തിനും വഴിതുറക്കുന്നു. വോട്ടുചോദിക്കാനെത്തിയ രമേഷ് പിഷാരടിയെ തടഞ്ഞതു ബിജെപിക്കു ചെറിയ തോതിൽ വിനയായി. കൂടുതൽ വിവാദങ്ങൾക്കിടനല്കാതെ അവസാന ലാപ്പിലെത്തിയ പ്രചാരണം വോട്ടാക്കി മാറ്റുന്നതിൽതന്നെയാണ് മൂന്നു മുന്നണികളുടെയും ശ്രദ്ധ.
പിടികൊടുക്കാതെ...
ചില മണ്ഡലങ്ങൾ ഫലംവരുന്നതുവരെ പിടികൊടുക്കാതെ മുന്നേറുമെന്നാണ് വോട്ടർമാരുടെയും വിലയിരുത്തൽ. പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ളതു ബിജെപിയാണ്. ഇതാണ് നിർണായകഘടകമാകുക.
ചിറ്റൂർ, നെന്മാറ, കോങ്ങാട്, പട്ടാന്പി മണ്ഡലങ്ങളിലെ പോരാട്ടം ഇത്തവണ ഇരുമുന്നണികൾക്കും നിർണായകമാകും. മന്ത്രിയും ഐഎസ്ജെഡി നേതാവുമായ കെ. കൃഷ്ണൻകുട്ടി രംഗത്തില്ലാത്ത മത്സരം അരങ്ങേറുന്പോൾ ചിറ്റൂർ മണ്ഡലം ആർക്കൊപ്പം എന്നറിയാൻ ഫലം വരുംവരെ കാത്തിരിക്കേണ്ടിവരും.
തരൂർ, ആലത്തൂർ, ഷൊർണൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് നല്ല പ്രതീക്ഷ നിലനിർത്തുന്നുണ്ടെങ്കിലും എതിർസ്ഥാനാർഥികളുടെ സ്വീകാര്യത മണ്ഡലത്തിൽ ചർച്ചാവിഷയമാണ്. ബിജെപിയുടെ വോട്ടുകൾ ജയപരാജയങ്ങളെ ബാധിക്കുന്ന ഘടകമായതിനാൽ കൂടുതൽ കണക്കുകൂട്ടലുകൾക്ക് യുഡിഎഫ്- എൽഡിഎഫ് നേതൃത്വങ്ങൾ മുതിരുന്നില്ല.
കോട്ട തകരുമോ...
ചുവപ്പുകോട്ടയെന്ന പ്രയോഗം പാലക്കാടിനു നിലനിര്ത്താനാകുമോ എന്നുതന്നെയാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. എല്ലാക്കാലത്തും എല്ഡിഎഫിനൊപ്പംനിന്ന ചരിത്രമാണ് പാലക്കാടിനുള്ളതെങ്കിലും ഇത്തവണ പലതും മാറിമറിയുമെന്നാണ് അണിയറവിശേഷങ്ങള് വ്യക്തമാക്കുന്നത്.
ജില്ലയിലെ ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് നിലവിൽ യുഡിഎഫിന്റെ കൈവശമുള്ളത്. പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം എൽഡിഎഫിനൊപ്പം. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പകുതിയിലധികം ജില്ലയിൽ യുഡിഎഫ് ഉറപ്പിക്കുന്നു.
സംസ്ഥാനമൊട്ടാകെ പിണറായിവിരുദ്ധതരംഗം അലയടിക്കുമെന്നും അനുകൂല വിസ്മയതരംഗമുണ്ടായാൽ കൂടുതൽ സീറ്റുകൾ നേടാനാകുമെന്നുമാണ് യുഡിഎഫ് വിലയിരുത്തൽ.