കൊച്ചി: റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിർത്താനുള്ള ആർബിഐയുടെ തീരുമാനം സന്തുലിതവും വിവേകപൂർണവുമായ സമീപനമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ വിനോദ് ഫ്രാൻസിസ് പറഞ്ഞു.
ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം ഈ നയം ആസ്തി-ബാധ്യതാ മാനേജ്മെന്റിനും സുസ്ഥിരമായ വായ്പാവളർച്ചയ്ക്കും സ്ഥിരത നൽകുന്നു.
വായ്പയെ ടുക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള സ്ഥിതി വായ്പാസേവന ചെലവുകളിൽ ഉടനടി മാറ്റമൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഇതു വീട്, വാഹനം, ബിസിനസ് തുടങ്ങിയ വായ്പകൾക്കു സ്ഥിരതയുള്ള അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനുമുമ്പ് പണപ്പെരുപ്പവും ആഗോള സംഭവവികാസങ്ങളും നിരീക്ഷിക്കുന്നതിനുള്ള ആർബിഐയുടെ പ്രതിബദ്ധതയെ ഈ ജാഗ്രതാ, നിഷ്പക്ഷ നിലപാട് അടിവരയിടുന്നു. ദീർഘകാലത്തേക്ക് നിരക്കുകൾ താഴ്ന്നനിലയിൽ തുടരുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.