ന്യൂഡൽഹി: ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അതത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കണമെന്നു കേന്ദ്ര ഐടി-ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ്. ഡൽഹിയിൽ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്റെ (ഡിഎൻപിഎ) കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തുറസായ വിവരങ്ങൾ കൈമാറുന്ന ഒരു സംവിധാനമെന്നതിൽനിന്ന് ഇന്റർനെറ്റ് പരിണമിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമുകൾക്ക് നിലവിൽ നിഷ്പക്ഷത അവകാശപ്പെടാൻ കഴിയില്ല. അതിനാൽത്തന്നെ അവ പ്രസിദ്ധീകരിക്കുന്നതിന്റെ ഉത്തരവാദിത്വം അതത് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ ഏറ്റെടുക്കണമെന്നു കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
നിർമിതബുദ്ധി (എഐ) ദുരുപയോഗിച്ച് ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിലും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. എഐ ഉപയോഗിച്ച് ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ശബ്ദമോ മുഖമോ കൃത്രിമമായി നിർമിക്കുന്നതിനെതിരേ മന്ത്രി മുന്നറിയിപ്പ് നൽകി.
കുട്ടികളുടെയും പൗരന്മാരുടെയും ഓണ്‍ലൈൻ സംരക്ഷണം പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വമാണ്. സമൂഹമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്ലാറ്റ്ഫോമുകൾ ന്യായമായ രീതിയിൽ വരുമാനം പങ്കുവയ്ക്കണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു.