തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യുകെ യാത്രയിലും ക്രമക്കേടുണ്ടെന്ന് നേരത്തേയുള്ള വിജിലൻസ് റിപ്പോർട്ട്.
സ്വകാര്യ സന്ദർശനത്തിനും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് വി.ഡി. സതീശന് യുകെയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്.
ഈ യാത്രാനുമതിയാണ് യുകെയിൽ പോയി ഫണ്ട് പിരിവിനായി വി.ഡി. സതീശൻ ദുരുപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മണപ്പാട്ട് ഫൗണ്ടേഷൻ മലയാളികൾക്കായി യുകെയിൽ നടത്തിയ പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുത്ത ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു.
ഇത് എഫ്സിആർഎ നിയമത്തിന്റെ സെക്ഷൻ 3(2)(എ)യുടെ ലംഘനമാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. വി.ഡി. സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗിച്ച് മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അന്വേഷണത്തിൽ നീറ്റ ജലാറ്റിൻ കന്പനിയുടെ സിഎസ്ആർ ഫണ്ട് പുനർജനി പദ്ധതിക്കായി ഉപയോഗിച്ചതായും വിജിലൻസ് കണ്ടെത്തിയിരുന്നു.