നെടുമങ്ങാട്: യാത്രയ്ക്കിടെ അബോധാവസ്ഥയിലായ ആനാട് ആയുർവേദ ആശുപത്രി തെറാപ്പിസ്റ്റ് എസ്.അഷ്റഫി (52) നെ കെഎസ്ആർടിസി ബസിൽ നിന്ന് ഡ്രൈവർ പുറത്തേക്ക് പിടിച്ചു തളളിയതായി പരാതി. കിളിമാനൂർ ഡിപ്പോയിലെ ബസിൽ ശനിയാഴ്ച രാവിലെ ആണ് സംഭവം.
കിളിമാനൂരിൽ നിന്ന് നെടുമങ്ങാട്ടേക്കുള്ള യാത്രയ്ക്കിടെ ആണ് അഷ്റഫ് അബോധാവസ്ഥയിലായത്. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയിട്ടും ഇറങ്ങാൻ കഴിഞ്ഞില്ല. വേങ്കവിള എത്തിയപ്പോൾ ബസിൽ നിന്ന് ഡ്രൈവർ പിടിച്ചുതള്ളിയെന്നാണ് അഷ്‌റഫിന്‍റെ പരാതി.
നാട്ടുകാർ പിടിച്ചതോടെ റോഡിൽ വീണില്ല. ഉടൻ തന്നെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ പ്രമേഹത്തിന്റെ അളവിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. അന്ന് വൈകിട്ടോടെ അഷ്റഫ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആനാട് പഞ്ചായത്ത് മുൻ പ്രസിഡന്റും യുഡിഎഫ് ആനാട് ചെയർമാനുമായ ആനാട് സുരേഷ് ഈ വിവരം ആരോഗ്യ, ഗതാഗത മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തി.