കൊച്ചി: കേരള തീരത്തുനിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
"ഓറഞ്ച് വിക്ടോറിയ’എന്ന വിദേശ കപ്പലിന്റെ ഉടമസ്ഥരായ സിനര്‍ജി മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് ജി. ഗിരീഷ് തള്ളിയത്.
രാജ്യാന്തര നിയമങ്ങള്‍പ്രകാരം 35 നോട്ടിക്കല്‍ മൈലിനപ്പുറം ഉള്‍ക്കടലിലെ അപകടങ്ങളില്‍ അന്വേഷണം നടത്താന്‍ പോലീസിന് അധികാരപരിധിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.
ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊല കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കേരള പോലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാർ വാദിച്ചു.
എന്നാല്‍ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളിലാണ് (തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ വരെ) അപകടം നടന്നതെന്ന് കോടതി നിരീക്ഷിച്ചു.