ചരിത്രത്തിലെതന്നെ അപൂർവമായ ഒരധ്യായമാകുകയാണ് ശാസ്ത്രലോകത്ത് അതുല്യയാത്ര നടത്തിയ ഡോ. രാധ കെ. തയ്യൂർ. ഒരു മഹാപ്രതിഭയെ കേരളം വൈകി തിരിച്ചറിയുന്ന നാളുകൾ. തൃശൂർ ജില്ലയിലെ തയ്യൂരിൽ ജനിച്ച് പിന്നീട് കാനഡയിൽ സ്ഥിരതാമസമാക്കിയ രാധ, 88 വയസുവരെ പൊതുശ്രദ്ധയിൽനിന്നു വിനയപൂർവം മാറിനിന്നു. എന്നാൽ താൻ ജനിച്ചുവളർന്ന തയ്യൂർ ഗ്രാമത്തിന്റെ ആദരവിന്റെയും സ്നേഹത്തിന്റെയും മുന്നിൽ ഇന്നവരുടെ മനസുനിറയുന്നു...
ഗ്രാമപാഠശാലകൾക്കും ലോക ശാസ്ത്രവേദികൾക്കുമിടയിലെ അദ്ഭുതപ്രതിഭാസമായി, തയ്യൂരിന്റെ ഒരു മകൾ വിശ്വത്തിന്റെ അതിരുകളെ സ്പർശിച്ച ശാസ്ത്രജ്ഞയായി വളർന്ന കഥ അഭിമാനത്തോടെ വായിച്ചെടുക്കുകയാണ് നാട്ടുകാരിപ്പോൾ.
പിന്നിട്ട വഴികൾ
ചരിത്രപ്രസിദ്ധമായ മദ്രാസ് പ്രസിഡൻസി കോളജ് വിദ്യാർഥിയായിരിക്കുന്പോൾ കണികാ ഭൗതികശാസ്ത്രത്തിലും ക്വാണ്ടം സിദ്ധാന്തത്തിലും ആണവ ഭൗതികശാസ്ത്രത്തിലും 14 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച് അന്താരാഷ്ട്രശ്രദ്ധനേടിയ രാധ പിന്നിട്ട വഴികൾ ചെറുതൊന്നുമല്ല.
1938ൽ വേലൂർ പഞ്ചായത്തിലെ തയ്യൂർ ഗ്രാമത്തിൽ ജനിച്ച രാധ കെ. തയ്യൂർ 1965-66 കാലങ്ങളിൽ ലോകത്തിലെ ബുദ്ധിജീവികേന്ദ്രമായ പ്രിൻസ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡിയിൽ (ഐഎഎസ്) ആണ് പ്രവർത്തിച്ചത്. ആൽബർട്ട് ഐൻസ്റ്റീൻ തന്റെ അവസാനകാലം ചെലവഴിച്ച, ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺഹൈമർ ഡയറക്ടറായിരുന്ന, നൊബേൽ സമ്മാനജേതാക്കളെ വളർത്തിയ അതേ ഐഎഎസിൽ!
ഇന്ത്യൻ ആണവ സിദ്ധാന്ത ഭൗതിക ശാസ്ത്രജ്ഞൻ ഹോമി ഭാഭയുമായും, ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാരായിരുന്ന റോബർട്ട് ഇ. മാർഷക്, ഡോണാ എ. ഗ്ലേസർ, ലിയോണാർഡ് ഐ. ഷിഫ് തുടങ്ങിയവരുമായുള്ള സംവാദങ്ങൾ, നൊബേൽ ജേതാക്കൾക്കൊപ്പമുള്ള സഞ്ചാരങ്ങൾ...
ഇതെല്ലാം അറിയുന്പോൾ ചോദിച്ചുപോകും, എന്തുകൊണ്ട് ഇത്രയുംകാലം ഈ പ്രതിഭ നമ്മളിൽനിന്ന് മറഞ്ഞുനിന്നു!
ലോകമറിയുന്നു...
ആ പ്രതിഭയെക്കുറിച്ച് ഓർമപ്പെടുത്തിയത് ആർക്കൈവിസ്റ്റ് കയ്റ്റലിൻ റിസ്സോ ആണ്. പ്രിൻസ്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയിലെ ചരിത്രരേഖകളിൽനിന്നാണ് തയ്യൂർ കെ. രാധയെ ലോകത്തെ അവർ വീണ്ടും പരിചയപ്പെടുത്തിയത്. 2023ൽ, ദി ലെറ്റർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എഡിഷനിലൂടെ.
തയ്യൂർ സ്കൂളിനടുത്തായിരുന്നു രാധയുടെ വീട്. തയ്യൂർ മഠത്തിൽ ടി. കെ. കൃഷ്ണയ്യരുടെയും കാവേരി അമ്മാളുടെയും അഞ്ച് മക്കളിൽ നാലാമത്തെയാളായ രാധക്ക് കണക്കും ഫിസിക്സും ഇഷ്ടവിഷയങ്ങളായി. എറണാകുളത്തും ചെന്നൈയിലുമായിരുന്നു സ്കൂൾ പഠനം. പഠിക്കാൻ മിടുമിടുക്കി. സഹോദരങ്ങളും അങ്ങനെതന്നെ.
രാധ സിവിൽ സർവീസിലേക്ക് എത്തണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. മകളെ ദൂരെ പഠനത്തിനയക്കാൻ അമ്മയ്ക്ക് മടിയും. അമ്മയുടെ സമ്മതത്തോടെ രാധ മദ്രാസ് പ്രസിഡൻസി കോളജിൽ എത്തി. പഠിക്കാൻ സമർഥനായിരുന്ന അച്ഛൻ കൃഷ്ണയ്യരുടെ പേരു കൊത്തിവച്ച അതേ കോളജിൽ. സ്വർണ മെഡൽ നേടിയാണ് രാധ ബിരുദപഠനം പൂർത്തീകരിച്ചത്.
ബിരുദാനന്തരം പ്രഫ.അല്ലാടി രാമകൃഷ്ണന്റെ കീഴിൽ യൂണിവേഴ്സിറ്റി ഓഫ് മദ്രാസിൽ സിദ്ധാന്ത ഭൗതികശാസ്ത്രത്തിൽ പഠനംതുടർന്നു. പാർട്ടിക്കിൾ ഫിസിക്സ് എന്ന വിഷയം അന്ന് കോളജിൽ പരിചിതമല്ല. വിദേശത്തുനിന്നുള്ള പ്രഫസർമായിരുന്നു അധ്യാപകർ. പ്രമുഖ ശാസ്ത്രജ്ഞരെ പരിചയപ്പെടാൻ അങ്ങനെ രാധയ്ക്ക് അവസരം ലഭിച്ചു.
ഗവേഷണ വിഷയങ്ങളിൽ അവരുടെ നേരിട്ടുള്ള നിർദേശങ്ങൾ ലഭിച്ചു. ആശയസംവാദങ്ങൾ പുതിയ ഗവേഷണങ്ങളിലേക്ക് വഴിതുറന്നു. പുതിയ പാർട്ടിക്കിൾ കണ്ടെത്തുന്നതിനും ഇത് പ്രചോദകമായി. അങ്ങിനെ രാധ പാർട്ടിക്കിൾ ഫിസിക്സ്, ഫെയ്നമാൻ പ്രോപഗേറ്റർസ്, പാർട്ടിക്കിൾ ഇന്ററാക്ഷൻസ് എന്നീ വിഷയങ്ങളിൽ 14 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.
ഇതെല്ലാം വിദേശ ശാസ്ത്രജ്ഞരുടെ ശ്രദ്ധനേടി. പ്രത്യേകിച്ച് ലോകപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായിരുന്ന നീൽസ് ബോറിന്റെ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി (ഐഎഎസ്) ഡയറക്ടറും ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നയാളുമായ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ ശ്രദ്ധയിലും രാധയുടെ നേട്ടങ്ങളെത്തി. അദ്ദേഹം രാധയെ തുടർഗവേഷണങ്ങൾക്കായി 1965ൽ ഐഎഎസിലേക്കു ക്ഷണിച്ചു. അച്ഛൻ ആഗ്രഹിച്ച ഐഎഎസ് നേടിയില്ലെങ്കിലും രാധ ലോകശാസ്ത്രപ്രതിഭകളുടെ ഐഎഎസിൽ എത്തി! ഒരുവർഷം മുഴുവൻ രാധ അവിടെ തുടർന്നു.
ഇറ്റാലിയൻ ഭൗതിക-ഗണിത ശാസ്ത്രജ്ഞൻ സെർജിയോ പീറോ ഫ്യൂബിനി, സയൻസ് ചരിത്രകാരനും ഭൗതിക ശാസ്ത്രജ്ഞനുമായ എബ്രഹാം പൈസ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഫ്രീമാൻ ഡൈസണ്, അമേരിക്കൻ ശാസ്ത്രജ്ഞൻ ജൂലിയൻ ഷ്വിംഗർ തുടങ്ങിയവരുടെ കാലത്തായിരുന്ന രാധയുടെ പ്രവർത്തനങ്ങൾ. 1966ൽ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് /നാച്ചുറൽ സയൻസ് അംഗമായിരുന്നു രാധ.
കാനഡയിലെ ആൽബർട്ട യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഡോ. വെന്പു ഗൗരിശങ്കറുമായുള്ള വിവാഹംവരെ രാധ ഐഎഎസിൽ തുടർന്നു.
കാനഡയിലേക്ക്
വിവാഹശേഷം കാനഡയിലേക്കു മാറിയ രാധ ആൽബർട്ട സർവകലാശാലയിൽ ജോലിചെയ്തു. വ്യക്തിപരമായ കാര്യങ്ങളാൽ അല്പകാലം വിട്ടുനിന്നെങ്കിലും 1973ൽ വീണ്ടും അവിടെ ജോലിയിൽ പ്രവേശിച്ചു. കംപ്യൂട്ടർ പ്രോഗ്രാമിംഗിൽ കൂടുതൽ ശ്രദ്ധയൂന്നിയ അവർ 1992ലാണ് വിരമിച്ചത്. മകൾ സീത ആൽബർട്ട യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ്. മകൻ അരവിന്ദ് എഡ്മണ്ടനിൽ ജോലിചെയ്യുന്നു.
ശാസ്ത്രഗവേഷണങ്ങൾക്കൊപ്പം ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ രചനകൾക്കും രാധ സമയംകണ്ടെത്തി. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ സജീവമായിരുന്നു. സൗമ്യമായ വ്യക്തിത്വവും അവരെ വേറിട്ടുനിർത്തി.
തയ്യൂർ സ്കൂളിനടുത്തുള്ള കുടുംബവീട് വില്പന നടത്തിയശേഷവും അവർ ഇവിടെ സന്ദർശനം നടത്തിയിരുന്നുവെന്ന് നാട്ടുകാർ സ്നേഹപൂർവം ഓർക്കുന്നു. വൈഡബ്ല്യൂസിഎയുടെ നേതൃത്വത്തിൽ രാധയെ ആദരിച്ചിരുന്നു.