പെൻസിൽവേനിയ : ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് നടത്തിയ റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ച ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്റോ ജോളി. ഏകദേശം 45,000 ഡോളർ വിലമതിക്കുന്ന ടെസ്ല കാർ നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ ശേഷമാണ് ഫൊക്കാനയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സമ്മാനം തിരിച്ചുനൽകുമെന്ന് നേരത്തെ നൽകിയ വാക്ക് ലിന്റോ ജോളി പാലിച്ചത്.
കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന കൺവൻഷന്റെ സമാപന ചടങ്ങിലായിരുന്നു നറുക്കെടുപ്പ്. ഫൊക്കാനയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, കൺവൻഷൻ നഷ്ടത്തിലാണെങ്കിൽ തനിക്ക് ടെസ്ല കാർ സമ്മാനമായി ലഭിച്ചാൽ അത് ഫൊക്കാനയ്ക്ക് തിരിച്ചുനൽകി നഷ്ടം നികത്താൻ സഹായിക്കുമെന്ന് ലിന്റോ ജോളി പറഞ്ഞിരുന്നു. എന്നാൽ താൻ വിജയിക്കുമെന്ന് അദ്ദേഹത്തിനും സങ്കൽപ്പിക്കാനായിരുന്നില്ല.
റാഫിളിന്റെ അവസാന നറുക്കെടുപ്പിനായി വേദിയിലെത്തിയ നടനും സംവിധായകനുമായ നാദിർഷയാണ് വിജയിയുടെ പേര് പ്രഖ്യാപിച്ചത്. ടിക്കറ്റ് എടുത്ത് പേര് വായിച്ചപ്പോൾ പുറത്തുവന്നത് ലിന്റോ എന്ന പേരായിരുന്നു. അപ്രതീക്ഷിതമായ വിജയത്തിൽ സദസ്സിൽ ആവേശം നിറഞ്ഞപ്പോൾ, സമ്മാനം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ ലിന്റോ മൈക്ക് കൈയിലെടുത്ത് പ്രഖ്യാപിച്ചു: “ഈ കാർ ഞാൻ ഫൊക്കാനയ്ക്ക് തിരിച്ചു കൊടുക്കുന്നു.”
പ്രഖ്യാപനം സദസിൽ വലിയ കൈയടിക്കും അഭിനന്ദനങ്ങൾക്കും ഇടയാക്കി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ ലിന്റോയുടെ വിജയം ആഘോഷിക്കാൻ കാത്തിരുന്നവർക്കും ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നു.
ഫൊക്കാനയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും സംഘടനയുടെ തുടർ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് സമ്മാനം തിരിച്ചുനൽകുന്നതെന്ന് ലിന്റോ വ്യക്തമാക്കിയിരുന്നു. നറുക്കെടുപ്പിലൂടെ ലഭിച്ച വലിയ സമ്മാനം വ്യക്തിപരമായി സ്വന്തമാക്കുന്നതിനുപകരം സംഘടനയ്ക്ക് തിരികെ നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം കൺവെൻഷനിലെ ശ്രദ്ധേയമായ സംഭവമായി മാറി.
ഫൊക്കാനയുടെ 2026 കൺവൻഷനോടനുബന്ധിച്ച് 100 ഡോളർ വിലയുള്ള റാഫിൾ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ഒന്നാം സമ്മാനമായി ടെസ്ല മോഡൽ 3, രണ്ടാം സമ്മാനമായി ഐഫോൺ, മൂന്നാം സമ്മാനമായി ഐപാഡ് എന്നിവയാണ് പ്രഖ്യാപിച്ചിരുന്നത്. കൺവെൻഷനിൽ പങ്കെടുക്കാതെ തന്നെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും റാഫിളിൽ പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു.
നറുക്കെടുപ്പിൽ സ്വന്തമാക്കിയ ഏകദേശം 45,000 ഡോളർ വിലമതിക്കുന്ന ടെസ്ല കാർ സംഘടനയ്ക്ക് തിരിച്ചുനൽകിയ ലിന്റോ ജോളിയുടെ തീരുമാനം ഫൊക്കാനയുടെ ചരിത്രത്തിലെ വേറിട്ടൊരു മാതൃകയായി മാറിയിരിക്കുകയാണ് എന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും , ട്രഷർ ജോയി ചക്കപ്പനും അറിയിച്ചു.