തൃശൂർ: അക്ഷരാർത്ഥത്തിൽ റാമ്പിൽ അവൾ അദ്ഭുതമായി. മിസിസ്, മിസ്, ടീൻ എന്നീ മൂന്നു കാറ്റഗറികളിലുംകൂടി അവൾ ബെസ്റ്റ് കാറ്റ് വാക്കറായി. കൂടാതെ, ടീൻ വിഭാഗത്തിൽ ചാമ്പ്യൻ പട്ടവും. ഉത്തർപ്രദേശിലെ നോയിഡ ഫിലിം സിറ്റിയിൽ നടന്ന ഫ്ലയിംഗ് ഫെം ദേശീയ സൗന്ദര്യമത്സരത്തിന്‍റെ സീസൺ മൂന്നിലാണ് തന്നെക്കാൾ മുതിർന്ന മത്സരാർഥികളെയെല്ലാം പിന്നിലാക്കി ക്യാരൻ എന്ന മാലാഖക്കുട്ടി ഈ അതുല്യനേട്ടം കരസ്ഥമാക്കിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 60 പേരിൽനിന്ന് കടുത്ത മത്സരത്തിനുള്ളിലാണ് ഈ 12 കാരി വിജയപീഠത്തിലെത്തിയത് എന്നറിയുമ്പോഴാണ് ഇതിന്‍റെ മഹത്വം തിരിച്ചറിയുന്നത്.
തുടർച്ചയായ 12 ദിവസങ്ങളിലായി വിവിധ കാറ്റഗറികളിൽ നടന്ന പ്രകടന പരീക്ഷണങ്ങൾ, വ്യക്തിത്വ വിലയിരുത്തലുകൾ, ടാലന്‍റ് റൗണ്ടുകൾ, ആത്മവിശ്വാസം അളക്കുന്ന ടെസ്റ്റുകൾ എന്നിവയിൽ മികവ് പ്രകടിപ്പിച്ചാണ് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതനിലെ ഈ ആറാം ക്ലാസുകാരി വിജയം കരഗതമാക്കിയത്. 'സ്വപ്നങ്ങൾക്കു പ്രായപരിധിയില്ലെന്ന് തൃശൂരിന്‍റെ കൗമാരതാരം വീണ്ടും തെളിയിച്ചു.
കൊച്ചിയിലെ കുട്ടികളുടെ സൗന്ദര്യമത്സരമായ സുന്ദരിക്കുട്ടി മത്സരത്തിൽ വളരെ ആകസ്മികമായാണ് തലോർ പുളിയനത്തു പറമ്പിൽ ഡോ. ഏണസ്റ്റ് ഡഗ്ലസ് റോഡ്രിഗസിന്‍റെയും രമ്യയുടെയും മകൾ എട്ടു വയസുകാരി ക്യാരൻ എത്തിപ്പെട്ടത്. ആദ്യ മത്സരത്തിൽതന്നെ ഫൈനലിസ്റ്റ് ആയതോടെ അവളുടെ ആത്മവിശ്വാസം വർധിച്ചു.
പിന്നെ കേട്ടറിഞ്ഞ മത്സരങ്ങളിലൊക്കെ പങ്കെടുത്തു. അങ്ങനെ അതൊരു പാഷനായി. 12 വയസിനകം ഫ്രാൻസ്, ദുബായ്, തായ്‌ലൻഡ് തുടങ്ങി അന്താരാഷ്‌ട്ര വേദികളിൽ ഉൾപ്പെടെ ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത് 21 വിവിധങ്ങളായ കിരീടങ്ങളാണ്.
ദുബായ് എഎഫ് ഇ, കേരള പ്രിൻസസ് സീസൺ - 2, ഐക്കൺ ഓഫ് കേരള തുടങ്ങി നിരവധി ഇടങ്ങളിൽ ടൈറ്റിൽ വിന്നറായിരുന്നു. തായ്ലൻഡിൽ നടന്ന ജൂണിയർ ഇന്‍റർനാഷണലിൽ ബെസ്റ്റ് കാറ്റ് വാക് പുരസ്കാരം നേടി. മിസ് ഇന്ത്യ ജൂണിയർ കിരീടമാണ് അടുത്ത ലക്ഷ്യം.
രണ്ടര വയസു മുതൽ പാട്ടുപാടാനും അധികം വൈകാതെ ഡാൻസ് കളിക്കാനും തുടങ്ങിയ ഈ കുഞ്ഞിനെ മാതാപിതാക്കൾ അവളുടെ കാരിസമനുസരിച്ച് ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിപ്പിക്കാൻ തുടങ്ങി. കൂടാതെ കരാട്ടെ ജിംനാസ്റ്റിലും പരിശീലനം നേടുന്നുണ്ട്.
ധാരാളം പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാനും പ്രോഗ്രാം അവതരിപ്പിക്കാനും അവസരം ലഭിച്ചത് മകളുടെ വ്യക്തിത്വ പ്രകാശനത്തിന് ഏറെ സഹായിച്ചെന്നു മാതാപിതാക്കൾ പറയുന്നു. അനുജൻ അഞ്ചു വയസുകാരൻ ഇലോണും ചേച്ചിയുടെ പാത പിൻതുടരാനുള്ള പരിശ്രമത്തിലാണ്.