തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യഥാർഥ മത്സരം നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നു കോൺഗ്രസ് എംപി ശശി തരൂർ. കേരളത്തിൽ യുഡിഎഫിന്റെ വിജയത്തിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടിയാണ് ബിജെപി എന്ന് മറക്കരുത്. ഞങ്ങൾക്ക് മികച്ചതും പരിചയസമ്പന്നരുമായ സ്ഥാനാർഥികളുണ്ട്, ഒപ്പം ചില പുതിയ മുഖങ്ങളുമുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു മാറ്റം കൊണ്ടുവരും. എൽഡിഎഫിന്റെ 10 വർഷത്തെ കെടുകാര്യസ്ഥതയിൽ ജനങ്ങൾ മടുത്തു. ബിജെപി അതിന് പകരമാവില്ല, കാരണം അവർക്ക് അതിനുള്ള കഴിവില്ല. എൽഡിഎഫിനെ താഴെയിറക്കുക എന്നതാണ് ശരിയായ പരിഹാരം’- തരൂർ വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നതിലെ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ തരൂർ, വനിതാ സംവരണ ബില്ലിനുള്ള തന്റെ പിന്തുണ ആവർത്തിച്ചു. രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് അവർ അർഹിക്കുന്ന മുന്നേറ്റം നേടാൻ പ്രയാസമാണ്. ഈ തെരഞ്ഞെടുപ്പിൽ പോലും ഒരു പാർട്ടിയും സ്ത്രീകൾക്ക് കാര്യമായ സീറ്റുകൾ നൽകിയിട്ടില്ല. ഞങ്ങൾക്ക് 10 ശതമാനം മാത്രമാണുള്ളത്, ബിജെപിക്ക് 11-12 ശതമാനവും. ഉറപ്പായ പ്രാതിനിധ്യം നൽകാൻ നമുക്ക് സംവരണം ആവശ്യമാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.