കോട്ടയം: മാസപ്പടി കേസ് വഴിത്തിരിവിലാണെന്നും യഥാര്‍ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴല്നാടന് എംഎല്‍എ. പിണറായി വിജയന് പ്രതിപ്പട്ടികയില്‍ വരുന്നത് വിദൂരമല്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ കളിയാക്കിയവരുണ്ട്. ഒരുപാട് പേർ സംശയത്തോടെ കണ്ടു. എന്നാൽ, ഇപ്പോൾ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിരിക്കുന്നു. സംസ്ഥാന വിജിലന്‍സ്, സിബിഐ എന്നിവരില്‍ ആരെങ്കിലും കേസെടുത്ത് അന്വേഷണം നടത്തണം.
സ്വന്തം പാര്‍ട്ടിയോടും കേരള ജനതയോടും പച്ചക്കള്ളം മാത്രമാണ് പിണറായി വിജയന് പറഞ്ഞത്. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചു. മാസപ്പടിയിലെ സത്യം പുറത്തുവരാതിരിക്കാന്‍ മൂടിവയ്ക്കാനും മറച്ചുവയ്ക്കാനുമാണ് പിണറായി വിജയന് ശ്രമിച്ചത്. കഴിഞ്ഞ 10 വര്‍ഷം അഴിമതിയും കൊള്ളയുമായി ലഭിച്ച കോടികള്‍ വിദേശത്തേക്കു കൊണ്ടുപോയി. അതില്‍ കിഫ്ബി മസാല ബോണ്ട് മുഖേനയുള്ള അഴിമതി പണവുമുണ്ട്.
അഴിമതി വിവരം സ്വപ്ന സുരേഷ് പറയാന്‍ ശ്രമിച്ചു. പിണറായിയെ സിപിഎം പിന്തുണയ്ക്കുകയാണുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ പതനം ഉണ്ടായത് അഴിമതി മൂലമാണ്. ഇഡി പറഞ്ഞത് സംസ്ഥാനത്തെ പോലീസോ വിജിലന്‍സോ കേസെടുക്കണമെന്നാണ്. അതിന് ആത്മാര്‍ഥമായ രീതിയില്‍ തെളിവ് നല്കാൻ താൻ തയാറാണ്. അന്വേഷണ സംഘത്തിനും കോടതിക്കും ബോധ്യമാകുന്ന തെളിവ് നല്‍കും.
പോരാട്ടം തുടരും
കേസിലെ പോരാട്ടം അവസാനിപ്പിക്കില്ല. രാഷ്ട്രീയലാഭത്തിനു വേണ്ടിയല്ല, പ്രതീകരിച്ചത്. ഇതോടെ ഒരുപാട് വേട്ടയാടലിനു താന്‍ ഇരയായി. നിരവധി കമ്പനികളില്‍നിന്ന് അഴിമതിപ്പണം പിണറായി വിജയന് കൈപ്പറ്റി.
പിണറായി വിജയനെപ്പറ്റി കേരളം ഞെട്ടുന്ന അഴിമതികള്‍ പുറത്തുവരും. മനുഷ്യനിര്‍മിത പ്രളയം സൃഷ്ടിച്ചത് അഴിമതിക്കുവേണ്ടിയാണ്. അനധികൃത മണ്ണെടുപ്പിനും കരിമണല്‍ കടത്തിനും വേണ്ടിയാണ് മനുഷ്യനിര്‍മിത പ്രളയം സൃഷ്ടിച്ചത്.
തോട്ടപ്പള്ളി സ്പില്‍വേയില്‍നിന്നു മണ്ണു മാറ്റിയത് ദൂരപരിധി ലംഘിച്ചാണെന്നും മാത്യു കുഴല്നാടന് പറഞ്ഞു. ഇഡി വാഹനം തകര്‍ക്കാന്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെ ഇറക്കിവിടുകയാണ്. ഇതിനെ സിപിഎമ്മും പിന്തുണച്ചു. അവർ ഒരിക്കല്‍ മറുപടി പറയേണ്ടിവരും.
താന്‍ പറഞ്ഞ കാര്യങ്ങള്‍ കോടതികള്‍ വീണ്ടും പരിശോധിക്കട്ടെ. ഇഡിയിലല്ല, വിജിലന്‍സിലും കോടതിയിലുമാണ് തന്റെ വിശ്വാസമെന്നും മാത്യു കുഴല്നാടന് പറഞ്ഞു.