തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ടിവികെയുടെ രണ്ട് പ്രാദേശിക നേതാക്കൾ അറസ്റ്റിലായി. തൂത്തുക്കുടി, രാമനാഥപുരം ജില്ലക്കാരാണ് പ്രതികൾ. തമിഴ്നാട്ടിലെ വോട്ടെണ്ണലിന് തലേന്ന് മേയ് മൂന്നിനാണ് തൂത്തുക്കുടി ശ്രീവൈകുണ്ടഠം സ്വദേശിയായ യുവതി പീഡനത്തിനിരയായത്.
ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവർ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കാറിൽവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയതിന് ശേഷം ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ശ്രീവൈകുണ്ഠം വനിത പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ബാലസുബ്രമണ്യത്തിനെയും ജയബാലിനെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
ഡിഎംകെയെ കുറ്റപ്പെടുത്താതെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിജയ് നിർവഹിക്കണമെന്ന് കനിമൊഴി എംപി വിമർശിച്ചു. ക്രമസമാധാന തകർച്ചയിൽ ഡിഎംകെ സർക്കാരിന്റെ വഴിയിൽ തന്നെയാണെന്ന് കെ.അണ്ണാമലൈ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.