ഒട്ടാവ: കാനഡയ്ക്കൊപ്പം തുടരണോ എന്നു തീരുമാനിക്കാനായി അൽബേർട്ട പ്രവിശ്യയിൽ ഒക്ടോബർ 19നു ഹിതപരിശോധനാ വോട്ടെടുപ്പ് നടത്തും. പ്രവിശ്യാ മുഖ്യമന്ത്രി ഡാനിയേൽ സ്മിത്താണ് ഇക്കാര്യം അറിയിച്ചത്.
അൽബേർട്ട പ്രവിശ്യ കാനഡയിൽ തുടരണോ അല്ലെങ്കിൽ കാനഡയിൽനിന്നു പേർപെടാൻ നടപടികൾ ആരംഭിക്കണോ എന്നായിരിക്കും ഹിതപരിശോധനാ ചോദ്യം. രണ്ടാമത്തേതിനു ഭൂരിപക്ഷം ലഭിച്ചാൽ വേർപെടലിനായി വീണ്ടും ഹിതപരിശോധന നടത്തും.
ഈ വർഷമാദ്യം വിഘടനവാദികൾ മൂന്നു ലക്ഷം ഒപ്പുകൾ സമാഹരിച്ചിരുന്നു. ഇതിനു പിന്നാലെ വിഘടനത്തെ എതിർക്കുന്നവർ നാലു ലക്ഷം ഒപ്പുകളും സമാഹരിക്കയുണ്ടായി.
ഹിതപരിശോധനയിൽ വിഘടനവാദം പരാജയപ്പെടുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.
കാനഡ വിഘടനവാദത്തെ നേരിടുന്നത് ഇതാദ്യമല്ല. 1995ൽ ക്യുബക് പ്രവിശ്യയിൽ സമാന ഹിതപരിശോധന നേരിയ വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു.