Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ മുഖ്യ കാരണക്കാരനായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പരീക്ഷാപേപ്പർ ചോർച്ചയിൽ കരിപുരണ്ടു നിൽക്കുന്പോഴും പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനാണ് ആ ’സ്വയം സേവക് മന്ത്രി’ തിടുക്കം കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മാഫിയ വാഴ്ചയ്ക്ക് ബിജെപി ഭരണം കളമൊരുക്കിയിട്ട് നാളുകൾ ഏറെയായി. 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് മാഫിയ ഇടപെടലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേരളത്തിൽനിന്നുള്ള 1.25 ലക്ഷം വിദ്യാർഥികൾ ഈ തട്ടിപ്പിന് ഇരയാകേണ്ടി വന്നു.
റെയിൽവേ, ഐഎസ്ആർഒ, അക്കൗണ്ടന്റ് ജനറൽ, സിഎസ്ഐആർ തുടങ്ങിയ ഇടങ്ങളിൽനിന്നും ഇത്തരം അഴിമതിക്കഥകൾ രാജ്യം കേട്ടതാണ്. അതിന്റെയെല്ലാം മുന്പിൽ കണ്ണടച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ സാരോപദേശ പരന്പരകൾ നടത്തുന്നതെന്നു ബിനോയ് വിശ്വം പറഞ്ഞു.
Kerala
പരവൂർ: ലോക്കോ പൈലറ്റുമാരുടെയും ഗാർഡുമാരുടെയും വിശ്രമകേന്ദ്രങ്ങളായ റണ്ണിംഗ് റൂമുകളിൽ പാചകവാതക സിലിണ്ടറുകൾക്കു പകരം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുകൾ സ്ഥാപിക്കാൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു.
അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ എല്ലാ സോണുകളിലെയും റണ്ണിംഗ് റൂമുകളിൽ ഈ മാറ്റം പൂർത്തിയാക്കാനാണ് നിർദേശം.പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെത്തുടർന്ന് എൽപിജി ഇറക്കുമതിയിലും വിതരണത്തിലുമുണ്ടാകുന്ന തടസങ്ങൾ റെയിൽവേയുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ നടപടി.
സിലിണ്ടറുകൾ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും തടസമില്ലാത്ത പാചകവാതക വിതരണം ഉറപ്പാക്കാനും പിഎൻജി സഹായിക്കും.
തീവണ്ടി ഗതാഗതം സുഗമമായി നടത്തുന്നതിന് ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൃത്യസമയത്ത് ഭക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
24 മണിക്കൂറും പ്രവർത്തിക്കുന്ന റണ്ണിംഗ് റൂമുകളിൽ സിലിണ്ടറുകൾ തീർന്നുപോകുന്നത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. പിഎൻജി കണക്ഷൻ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.
ദീർഘദൂര യാത്രകൾക്കിടയിൽ ജീവനക്കാർക്ക് രാത്രി തങ്ങാനും ഭക്ഷണം കഴിക്കാനുമുള്ള പ്രധാന ഇടങ്ങളാണ് റണ്ണിംഗ് റൂമുകൾ.
Kerala
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും തന്ത്രിയ്ക്കെതിരെ തെളിവുകളില്ലെന്നു കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കണമെന്നും ഓള് കേരള ബ്രാഹ്മിന്‍ ഫെഡറേഷന്.
ശബരിമല സ്വര്‍ണക്കൊള്ളയുടെ കാരണഭൂതര്‍ സര്‍ക്കാരും പാര്‍ട്ടിയുമാണ്. സൂത്രധാരന്‍ മുന്‍ദേവസ്വം മന്ത്രിയും ബോര്‍ഡ് അംഗങ്ങളുമാണ്.
ശരിയായ ദിശയില്‍ നടത്തി യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്നും ഓള് കേരള ബ്രാഹ്മിന്‍ ഫെഡറേഷന് രക്ഷാധികാരി കെ.കെ.ജി. നമ്പൂതിരി ആവശ്യപ്പെട്ടു.
District News
ചെറുപുഴ: രാജഗിരി ക്വാറിയിൽ നിന്നും രാജഗിരി-ജോസ്ഗിരി പിഡബ്ല്യുഡി റോഡിൽ പതിച്ച കൂറ്റൻ കല്ലുകൾ പൊട്ടിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുതി ബന്ധവും സാധാരണ നിലയിലായി.
ചൊവ്വാഴ്ച വൈകുന്നേരം രണ്ട് ഹിറ്റാച്ചികൾ എത്തിച്ച് കല്ലുകൾ പൊട്ടിച്ചു നീക്കാൻ നടത്തിയ ശ്രമങ്ങൾ ആദ്യഘട്ടത്തിൽ വിജയിച്ചില്ല. കല്ലുകൾ റോഡിലേക്ക് ഒരുമീറ്ററോളം ആഴത്തിൽ താഴ്ന്നു കിടന്നതാണു കാരണം. ഇതേ തുടർന്ന് ഇതിനു സമീപത്തുകൂടി താത്കാലിക റോഡ് തുറന്നിരുന്നു. ഇതുവഴി ബസുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോയി. രാത്രി വൈകിയും നടത്തിയ ശ്രമത്തിനൊടുവിൽ കല്ലുകൾ പൊട്ടിച്ചു.
ഇന്നലെ പുലർച്ചയോടെ കല്ലുകൾ റോഡിൽ നിന്നും നീക്കി ഗതാഗതം സാധാരണ നിലയിലാക്കി. ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാജഗിരി പൈതൃക സംരക്ഷണ സമിതിയുടെ സഹകരണത്തോടെ തഹസിൽദാറുടെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും നിർദേശാനുസരണമാണു പ്രവർത്തനങ്ങൾ നടന്നത്.
ജനങ്ങൾ ഇപ്പോഴും കടുത്ത പ്രതിഷേധത്തിലും ആശങ്കയിലുമാണ്. ക്വാറിയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്നും ക്വാറി പ്രവർത്തിക്കാൻ അനുവദിക്കരുതെന്നുമാണു നാട്ടുകാരുടെ ആവശ്യം.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ നൽകിയ പരാതിയിൽ ചെറുപുഴ പോലീസ് രാജഗിരി കബനി ബ്ലൂ മെറ്റൽസ് ക്വാറി ഉടമ വിവേക് വിജയനെതിരേ കേസെടുത്തു. പിഡബ്ള്യുഡി റോഡ് കേടുവരുത്തിയതിനെതിരേയാണു കേസ്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഉൾപ്പെടെ സർക്കാർ പദ്ധതികളുടെ പരസ്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നൽകി.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ച് ഇങ്ങനെ പരസ്യം ചെയ്തതിന് ഉത്തരവാദികളായവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും വിവിധ പദ്ധതികളും വിശദീകരിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളും മറ്റും ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം ഇതു തുടരുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
Kerala
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർഡിഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.
തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്ന് ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.
വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയതോടെ അയോഗ്യത തടയാൻ ശ്രീനാദേവി കുഞ്ഞമ്മ നീക്കം തുടങ്ങി. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ ആണിതെന്നും
ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു.
കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്.
കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു.
District News
പേരൂര്‍ക്കട: ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും കുടപ്പനക്കുന്ന് കളക്ടറേറ്റ് പരിസരത്ത് നിന്നു മാറ്റാത്ത റോഡ് റോളര്‍ മാലിന്യസംസ്കരണ കേന്ദ്രത്തിനു ദുരിതമാകുന്നു. പുനര്‍ജനി മാലിന്യശേഖരണ കേന്ദ്രവും ഇവ വേര്‍തിരിക്കുന്ന കേന്ദ്രവുമാണ് കളക്ടറേറ്റിന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്തെ വാഹനപാര്‍ക്കിംഗ് സ്ഥലത്ത് 12 വര്‍ഷമായി വിശ്രമിക്കുകയാണ് ഒരു റോഡ് റോളര്‍! റോളറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജില്ലാ പഞ്ചായത്തും പിഡബ്ല്യുഡിയും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു. റോളര്‍ ആരുടേതെന്ന കാര്യത്തിലാണ് വ്യക്തത ഇനിയും വരാത്തത്.
വര്‍ഷങ്ങള്‍ കടന്നുപോയതോടെ റോളര്‍ കിടക്കുന്നതിനു സമീപത്തെ നാലുഭാഗവും വൃത്തിയാക്കിയതല്ലാതെ ഇതിനെ ഇവിടെനിന്നു നീക്കാന്‍ ഭരണസിരാകേന്ദ്രം ഇടപെട്ടില്ല. ഇപ്പോള്‍ വാഹനയാത്രികര്ക്കുപോലും ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് റോളര്‍ ഇട്ടിരിക്കുന്നത്. റോളര്‍ നീക്കിയാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. തുരുമ്പിച്ചു ദ്രവിച്ച് ഇളകിയ റോളര്‍ എങ്ങനെ നീക്കാന്‍ സാധിക്കുമെന്നു ചിന്തിക്കാൻ അധികൃതര്‍ ഇതുവരെയും ശ്രമം നടത്തിയിട്ടില്ല.
Kerala
കൊച്ചി: അനധികൃത ഫ്ലക്സുകളും കൊടിതോരണങ്ങളും ഈ മാസം 17നകം നീക്കം ചെയ്യണമെന്ന അന്ത്യശാസനവുമായി ഹൈക്കോടതി.
ഉത്തരവ് പാലിക്കാത്തപക്ഷം തദ്ദേശ ജോയിന്റ് ഡയറക്ടര്‍മാര്‍ 18ന് കേസ് പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം.
അനാസ്ഥ തുടര്‍ന്നാല്‍ നേരിട്ടു വിളിച്ചുവരുത്തുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് മുന്നറിയിപ്പ് നല്കി.
Kerala
കൊച്ചി: വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് വീട്ടമ്മയുടെ വയറ്റിൽ അകപ്പെട്ട കത്രിക പുറത്തെടുത്തു. ശനിയാഴ്ച ഉച്ചയോടെയാണ് അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയായത്. തുടർന്ന് കത്രിക പോലീസിന് കൈമാറി.
വണ്ടാനം മെഡിക്കൽ കോളജിൽ ഗർഭാശയം നീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവർഷമാകുന്നതിനിടെയാണ് പുന്നപ്ര സ്വദേശി ഉഷാ ജോസഫുകുട്ടിയുടെ (51) വയറ്റിൽ കത്രിക കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.
സംഭവത്തിൽ കേസെടുത്തതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശേരി ഗവ. മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർ ശസ്ത്രക്രിയക്ക് എത്തിയിരുന്നു. അതേസമയം സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് വീഴ്ച സമ്മതിച്ചു.
കോവിഡിന്റെ പ്രത്യേകസാഹചര്യത്തിൽ സംഭവിച്ച വീഴ്ചയാണെന്നായിരുന്നു വിശദീകരണം. ശസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Kerala
പരിയാരം: ടിവി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങിയ മൂന്നുവയസുകാരനു പരിയാരം മെഡിക്കൽ കോളജിൽ പുതുജീവൻ. മാതാമംഗലത്തുള്ള കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ നീക്കം ചെയ്തു. ഡോ. വരുൺ ശബരി നേതൃത്വം നൽകി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ശ്വാസതടസ ലക്ഷണങ്ങളുമായാണ് കുട്ടി എത്തിയത്. ബ്രോങ്കോസ്കോപ്പിയിലൂടെ എൽഇഡി ബൾബ് നീക്കം ചെയ്യുകയും പിറ്റേദിവസം ഡിസ്ചാർജ് ചെയ്ത് കുട്ടി വീട്ടിലേക്കു പോകുകയും ചെയ്തു.
കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങൾ പലപ്പോഴും ശ്വാസനാളത്തിൽ കുടുങ്ങി ജീവൻതന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു. ഇത്തരം പ്രതിസന്ധികളിൽ സ്വകാര്യ ആശുപത്രികളിൽ ചെലവേറിയ ചികിത്സകളാണ് നൽകാറുള്ളത്. എന്നാൽ പരിയാരം മെഡിക്കൽ കോളജിൽ ചുരുങ്ങിയ ചെലവിലാണു ചികിത്സ ലഭ്യമാക്കിയത്.
ബ്രോങ്കോസ്കോപ്പിക്കു നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തിയറ്റർ ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.
National
ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച മലയാളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് ഉത്തരവിറക്കിയത്. പി. രാധാകൃഷ്ണനോട് നിർബന്ധിതമായി വിരമിക്കാൻ ധനകാര്യ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.
അഞ്ചുവര്‍ഷം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് രാധാകൃഷ്ണന് പുറത്താകുന്നത്. നിലവിൽ ജമ്മുകാഷ്മീരിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിനെതിരെ കൈക്കൂലി, വിവരങ്ങള്‍ ചോര്‍ത്തി നല്കല് തുടങ്ങി നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടർന്ന്, രാധാകൃഷ്ണനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
രണ്ടു വര്‍ഷത്തിന് ശേഷം രാധാകൃഷ്ണനെ തിരികെ കൊച്ചിയിലേക്ക് മാറ്റി. ഈ സമയത്താണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന വിജിലന്‍സ് കേസ് അടക്കം ഉണ്ടാകുന്നത്.
തുടര്‍ന്ന് പി. രാധാകൃഷ്ണനെ ശ്രീനഗറിലേക്ക് മാറ്റി. തനിക്കെതിരെയുള്ള നടപടി പ്രതികാര നടപടിയാണെന്നും സ്ഥലംമാറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നെങ്കിലും ട്രിബ്യൂണല്‍ ഇതു തള്ളിയിരുന്നു.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ഷംലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറും പ്രതിശ്രുത വധുവും നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ നടപടി.
ആശുപത്രിയിലെ അത്യാഹിത വിഭാഗ ഡ്യൂട്ടിയില്‍ നിന്ന് ഡോക്ടറെ നീക്കി. വീഡിയോക്കെതിരെ പലഭാഗത്തുനിന്നും വിമര്‍ശനമുയര്‍ന്നതിന് പിന്നാലയാണ് നടപടി. ഡോക്ടറിന് സര്‍ക്കാര്‍ അനുവദിച്ച താമസസ്ഥലവും ആശുപത്രി അധികൃതര്‍ ഒഴിപ്പിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രണ്ട് വര്‍ഷത്തെ കരാറില്‍ നിയമിതനായ ഡോ. വഖാര്‍ സിദ്ദിഖിയാണ് ആശുപത്രിയുടെ മുകളിലത്തെ നിലയിലെ അടച്ചിട്ട മുറിയില്‍ തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച പുറത്തുവന്ന വീഡിയോ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്.
മെഡിക്കല്‍ ഓഫീസര്‍ വീരേന്ദ്ര സിംഗ് ഉടന്‍ തന്നെ ഡോ. വഖാര്‍ സിദ്ദിഖിയില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു. തൃപ്തികരമായ മറുപടി നല്കാന് ഡോക്ടറിന് കഴിയാതെ വന്നതോടെ അടുത്ത ദിവസം തന്നെ കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു.
ഇത്തരം പെരുമാറ്റം അസ്വീകാര്യമാണ്, ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും ഇത് അനുവദിക്കില്ല. ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്.- മെഡിക്കല്‍ ഓഫീസര്‍ വീരേന്ദ്ര സിംഗ് പറഞ്ഞു.