ചാലക്കുടി: അതിരപ്പിള്ളിയിൽ പുഴകടന്ന് ജനവാസമേഖലയിൽ എത്തുന്ന കാട്ടാനകളെ വനത്തിലേക്കു കയറ്റിവിടുന്നതിനുള്ള ഡ്രൈവ് ആരംഭിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ.
വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലാർക്കാട്ട് മോഹനന്റെ വീടും ആക്രമണം നടന്ന സ്ഥലവും സന്ദർശിച്ചശേഷം ചാലക്കുടി റസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു മന്ത്രി. മോഹനന്റെ മകൾ ഗ്രീഷ്മയ്ക്കു ജോലി നൽകാൻ നടപടിയെടുക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.
ഡെപ്യൂട്ടി കൺസർവേറ്റർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഒരാഴ്ച നീളുന്ന ഡ്രൈവ് നടത്തുക. ഡ്രോൺ ഉപയോഗിച്ച് നീരിക്ഷണം നടത്തും. ഈ മേഖലയിലുള്ള മൂന്ന് ആക്രമണകാരികളായ ആനകളെ പിടികൂടും.
സൗരോർജവേലി, ഫെൻസിംഗ് എന്നിവയുടെ പണി പൂർത്തിയാക്കും. മലയോര മേഖലയിലെ അടിക്കാടുകൾ മുപ്പത് കിലോമീറ്റർ വെട്ടിമാറ്റുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടമായി ഫെൻസിംഗ് നിർമാണവും മൂന്നാം ഘട്ടത്തിൽ 100 ദിനപരിപാടിയിൽ ഉൾപ്പെടുത്തി കാട്ടിൽ ആനകൾക്ക് തീറ്റയും വെള്ളവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രി റോജി എം. ജോൺ, ബെന്നി ബെഹന്നാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ഡിഎഫ്ഒമാരായ എം. വെങ്കിടേശ്, ഐ.എസ്. സുരേഷ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.