കർഷകരുടെ പ്രതിഷേധം
ശക്തമാകുന്നു
ഹരിപ്പാട് : വീയപുരം കട്ടക്കുഴി തേവേരി പാടശേഖരത്ത് കൊയ്തെടുത്ത നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മില്ലുകാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊയ്ത്ത് കഴിഞ്ഞ് ആറു ദിവസം പിന്നിട്ടിട്ടും നെല്ല് പാടത്തുനിന്ന് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കർഷകർ രംഗത്തെത്തി. മില്ലുകാർ അമിതമായ കിഴിവ് ആവശ്യപ്പെടുന്നതാണ് സംഭരണം വൈകാൻ കാരണമാകുന്നത്.
സിവിൽ സപ്ലൈസ് നിർദേശിച്ചതനുസരിച്ച് എത്തിയ മില്ലുകാർ, ഒരു ക്വിന്റൽ നെല്ലിന് നാലു കിലോവരെ കിഴിവ് നൽകണമെന്ന വാശിയിലാണ്. എന്നാൽ, ഗുണമേന്മയുള്ള നെല്ലിന് ഇത്രയും വലിയ കുറവ് അംഗീകരിക്കാൻ കർഷകർ തയാറല്ല. കഴിഞ്ഞ ദിവസം പാഡി മാർക്കറ്റിംഗ് ഓഫീസിൽ പാടശേഖരസമിതി ഭാരവാഹികളും മില്ലുകാരുമായി നടത്തിയ ചർച്ചയിൽ മൂന്നര കിലോവരെ കിഴിവ് വേണമെന്ന് മില്ലുകാർ ഉറപ്പിച്ചു പറഞ്ഞു. ഇതോടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെടുകയും മില്ലുകാർ ലോറികളുമായി മടങ്ങുകയും ചെയ്തു.
165 ഏക്കറിലായി കൃഷിയിറക്കിയ 82 ചെറുകിട കർഷകരാണ് ഇപ്പോൾ പെരുവഴിയിലായിരിക്കുന്നത്. പാടത്തും റോഡരികിലുമായി ടാർപോളിൻ ഷീറ്റുകൾകൊണ്ട് മൂടിയിരിക്കുകയാണ് കൊയ്തെടുത്ത നെല്ല്. ഓരോ ദിവസവും നെല്ല് ഉണക്കി സൂക്ഷിക്കുന്നതിനും കാവൽ നിൽക്കുന്നതിനുമായി വലിയ തുകയാണ് കർഷകർക്ക് അധികമായി ചെലവാകുന്നത്. വായ്പയെടുത്തും സ്വർണം പണയംവച്ചും കൃഷിയിറക്കിയ തങ്ങൾക്ക് ഈ വൈകൽ വലിയ സാമ്പത്തികബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്ന് കർഷകർ പറയുന്നു.
പ്രദേശത്ത് മഴ പെയ്യാനുള്ള സാധ്യത കർഷകരുടെ ആശങ്ക ഏറുകയാണ്. മഴ പെയ്ത് നെല്ല് നനഞ്ഞാൽ അത് മുതലെടുത്ത് കിഴിവ് ഇനിയും കൂട്ടാനാണ് മില്ലുകാരുടെ നീക്കമെന്ന് ആക്ഷേപമുണ്ട്. കർഷകരുടെ നിസഹായാവസ്ഥ മുതലെടുത്ത് ലാഭം കൊയ്യാനുള്ള മില്ലുകാരുടെ തന്ത്രത്തിനെതിരേ പ്രതിഷേധം അലയടിക്കുന്നു.
സർക്കാർ അടിയന്തരമായി ഇടപെട്ട് ന്യായമായ കിഴിവ് വ്യവസ്ഥയിൽ നെല്ല് സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും കർഷകർ മുന്നറിയിപ്പു നൽകി.