കോൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയത് 177 സീറ്റുകളിൽ വോട്ടെണ്ണലിൽ കൃത്രിമം നടത്തിയാണെന്ന് തൃണമൂൽ അധ്യക്ഷ മമത ബാനർജി. പ്രയാസകരമായ ഘട്ടത്തിൽ താൻ തൃണമൂൽ പ്രവർത്തകരെ ഉപേക്ഷിച്ചുപോകില്ലെന്ന് മമത പറഞ്ഞു.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ കോൽക്കത്തയിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു മമത. സെൻട്രൽ കോൽക്കത്തയിലെ എസ്പ്ലനേഡിലാണ് മമതയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്.
“സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ ഞങ്ങളുടെ പ്രവർത്തകർക്കു നേരേ വ്യാപക ആക്രമണം അഴിച്ചുവിടുകയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഞാൻ പോരാട്ടം തുടരും. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ തടയാനാണ് ശ്രമമെങ്കിൽ അറസ്റ്റു വരിക്കാൻ ഞാൻ തയാറാണ്. തെരഞ്ഞെടുപ്പിനു പിന്നാലെ 12 തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു.” - മമത ആരോപിച്ചു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കു നേരേ സോനാർപുരിൽ ഉണ്ടായ ആക്രമണത്തെയും അവർ ശക്തമായി അപലപിച്ചു.
പശ്ചിമബംഗാളിൽ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പൂർണമായി തകർക്കാനാണ് ബിജെപി ശ്രമം. വരും ദിവസങ്ങളിൽ കോൽക്കത്തയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയില്ലെങ്കിൽ സമരം ഡൽഹിയിലേക്കു വ്യാപിപ്പിക്കുമെന്നും മമത മുന്നറിയിപ്പു നല്കി.