ചേർപ്പ്: കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള കെഎസ്ടിപി റോഡ് പദ്ധതിയിൽ ഉൾപ്പെട്ട പാലയ്ക്കൽ മാർക്കറ്റ്- കണിമംഗലം ഭാഗത്തെ റോഡിന്റെ കോൺക്രീറ്റിംഗ് ജോലികൾ തുടങ്ങി. മൂന്നു വർഷമായി മുടങ്ങിക്കിടന്ന നിർമാണമാണ് ഇന്നലെ പുനരാരംഭിച്ചത്.
റോഡ് നിർമാണം നിലച്ചതോടെ ഈ പ്രദേശത്തു ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. മഴയിൽ റോഡിൽ കുഴികൾ നിറഞ്ഞ് ദുരിതം ഇരട്ടിയാവുകയും ചെയ്തു. പലതവണ മണ്ണിട്ടു കുഴികൾ മൂടിയെങ്കിലും ഒന്നും ഫലവത്തായിരുന്നില്ല. നിർമാണം ഉടൻ പൂർത്തിയാക്കാമെന്നായിരുന്നു ജനപ്രതിനിധികൾ അടക്കമുള്ളവർക്കു കെഎസ്ടിപി ഉദ്യോഗസ്ഥർ നൽകിയിരുന്ന പതിവുമറുപടി.
ഈ സാഹചര്യത്തിൽ അവിണിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ജോയിയുടെ നേതൃത്വത്തിൽ കെഎസ്ടിപിയുടെ കുറ്റിപ്പുറം ഓഫീസിൽ ഉപരോധസമരം നടത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഗീത ഗോപി എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത സംയുക്തയോഗത്തിലാണ് റോഡ് നിർമാണം ഉടൻ തുടങ്ങാൻ തീരുമാനമായത്.
ഇന്നലെ രാവിലെ പാലയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽനിന്ന് റോഡിന്റെ പണികൾക്കു തുടക്കമായി. ജനപ്രതിനിധികൾ അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ബസുകൾ പൂച്ചിന്നിപ്പാടം, ആനക്കല്ല്, ഒല്ലൂർ വഴിയാണ് സർവീസ് നടത്തിയത്. അതേസമയം, കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇന്നലെയും ഈ ഭാഗത്ത് ഏറെനേരം കുരുക്കിൽപ്പെട്ടു.