നെന്മാറ: കൂകിയുണർത്തിയ പൂവൻകോഴി മുട്ടയിട്ടതു നെന്മാറയിൽ കൗതുകമായി. ചാത്തംഗലം കൊല്ലയങ്കാട് കാവനാക്കുടി ജോഷിയുടെ വീട്ടിലാണ് അപൂർവമെന്നു വീട്ടുകാർ പറയുന്ന സംഭവം.
കോഴികളെയും അലങ്കാരപ്പക്ഷികളെയും വിവിധയിനം പക്ഷികളെയും വളർത്തുന്ന ജോഷിയുടെ വീട്ടിൽ കറിവയ്ക്കാനായി എത്തിച്ച പൂവൻകോഴിയാണ് ഇപ്പോൾ നാട്ടുകാരുടെ കൗതുകമാകുന്നത്.
ചേലൊത്ത നിറവും മനോഹരമായ വാലുമുള്ള കോഴിയെ വീട്ടുകാർ പുറത്തുവിടാതെ കൂട്ടിൽ വളർത്തുകയായിരുന്നു. രണ്ടുദിവസത്തിനുള്ളിൽ കറിവയ്ക്കാനായിരുന്നു തീരുമാനം. ഇതിനായി തീറ്റയും വെള്ളവുംനൽകി കോഴിയെ കൂട്ടിൽതന്നെ സൂക്ഷിച്ചു. എന്നാൽ മൂന്നുദിവസംമുൻപ് കൂട്ടിൽനിന്ന് മുട്ട ലഭിച്ചതോടെയാണ് വീട്ടുകാർ അമ്പരന്നത്. കൗതുകത്തോടെ മുട്ട പൊട്ടിച്ചുനോക്കിയപ്പോൾ മഞ്ഞക്കരു ഉണ്ടായിരുന്നില്ല. മുട്ട പൂവൻകോഴി തന്നെയാണോ ഇട്ടതെന്ന സംശയത്തിൽ വീട്ടുകാർ നിരീക്ഷണം തുടർന്നു.
തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ വീണ്ടും മുട്ടകൾ ലഭിച്ചതോടെ വീട്ടുകാരുടെ സംശയം കൗതുകമായി മാറി. പൂവൻകോഴി മുട്ടയിടുന്നുവെന്ന വാർത്ത നാട്ടിൽ പ്രചരിച്ചതോടെ നിരവധിപേർ വീട്ടിലേക്കെത്തി. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ ഉൾപ്പെടെയുള്ളവരും വീട്ടിലെത്തി കോഴിയെ കണ്ടു.
കറിവയ്ക്കാനായി വീട്ടിലെത്തിച്ച കോഴി നാട്ടിലെ താരമായതോടെ ഇനി അതിനെ കൊല്ലേണ്ടെന്ന തീരുമാനത്തിലാണ് ജോഷി.
കൂകിയുണർത്തിയിരുന്ന കോഴി മുട്ടയിട്ടെന്ന കൗതുകം നാട്ടിൽ ചർച്ചയാകുന്നതിനിടെ, ലഭിച്ച മുട്ട നിലത്തുവച്ചാൽ നിവർന്നുനിൽക്കുന്നതും കൗതുകത്തിന് മറ്റൊരു കാരണമായി. സംഭവത്തിന്റെ യഥാർഥ കാരണം എന്താണെന്നറിയാൻ വിദഗ്ധ പരിശോധന വേണ്ടിവന്നേക്കുമെന്നു നാട്ടുകാർ പറയുന്നു.