ആലപ്പുഴ: ബ്രിട്ടണിലെ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. റൊസാരിയോ ടോമിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദിച്ചത്.
'ബ്രിട്ടീഷ് രാജഭരണത്തിന്റെ പ്രത്യേക അംഗീകാരമുള്ളതും 200 വർഷത്തിലധികം അക്കാദമിക് പാരമ്പര്യമുള്ളതുമായ യുകെയിലെ പ്രശസ്തമായ ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് അഡ്വ. റൊസാരിയോ ടോം. ഈ സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയായി റൊസാരിയോ മാറി എന്ന വാർത്ത അതീവ സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ.'-രമേശ് ചെന്നിത്തല കുറിച്ചു.
റോയൽ ലീഡ്സ് ട്രിനിറ്റി യൂണിവേർസിറ്റിയിൽ നിന്നും എം.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനും യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെടാനും റൊസാരിയോയ്ക്ക് കഴിഞ്ഞിരുന്നു. വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള റൊസാരിയോയുടെ ഈ തിളക്കമാർന്ന നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജിൽ പഠിക്കുമ്പോൾ കെഎസ്യുവിന്റെ സജീവ ഭാരവാഹിയായിരുന്നു റൊസാരിയോ. ഭാവിയെന്താകണമെന്നും, തന്റെ രാഷ്ട്രീയം എങ്ങനെ മുൻപോട്ട് കൊണ്ടുപോകണമെന്നുമുള്ള ചോദ്യവുമായി എന്റെ അടുത്ത് വന്ന പലരിൽ ഒരാളായിരുന്നു ഈ യുവാവ്.
ഒരിക്കലും മറ്റുള്ളവരുടെ ആജ്ഞാനുവർത്തികളോ ഏതെങ്കിലും ചങ്ങലക്കെട്ടുകളുടെ ഭാഗമോ ആകരുത് എന്നാണ് അന്ന് ഞാൻ അവനോട് പറഞ്ഞത്. യുവാക്കൾ സ്വതന്ത്രരായിരിക്കണം. സ്വതന്ത്രമായ ചിന്തകൾക്ക് മാത്രമേ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. മാത്രമല്ല, അറിവും യോഗ്യതയുമുള്ള മനുഷ്യരായി സമൂഹത്തിന് മുതൽക്കൂട്ടാകാൻ അവരെ വഴിനടത്തുന്നതാണ് യഥാർത്ഥ വിദ്യാർത്ഥി രാഷ്ട്രീയം എന്നും ഞാൻ വിശ്വസിക്കുന്നു.
വിദ്യാർഥികളിൽ കൃത്യമായ രാഷ്ട്രീയ ബോധവും വ്യക്തിത്വവും വളർത്തിയെടുക്കാൻ കെ.എസ്.യു സഹായിക്കുന്നത് എങ്ങനെയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഡ്വ. റൊസാരിയോ ടോം.
പ്രിയപ്പെട്ട റൊസാരിയോ, ഈ ചരിത്ര നേട്ടത്തിൽ എനിക്ക് അത്യധികം സന്തോഷമുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിനക്ക് സാധിക്കട്ടെ. എല്ലാവിധ പ്രാർഥനകളും ആശംസകളും! -മന്ത്രി കുറിച്ചു.