Business
ന്യൂഡൽഹി: മാർച്ച് മാസത്തിൽ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഉയർന്നു. ഫെബ്രുവരിയിലെ 3.21 ശതമാനത്തിൽനിന്നാണ് മാർച്ചിൽ 3.4 ശതമാനത്തിലെത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ 3.34 ശതമാനത്തിലായിരുന്നു ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക്.
ഭക്ഷണസാധനങ്ങളിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇന്നലെ പുതിയ കണക്കുകൾ പുറത്തുവിട്ടു. ഗ്രാമീണ പണപ്പെരുപ്പം മുൻമാസം 3.63 ശതമാനത്തിലെത്തി.
ഫെബ്രുവരിയിലിത് 3.37 ശതമാനമായിരുന്നു. നഗരങ്ങളിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.02 ശതമാനത്തിൽനിന്ന് മാർച്ചിൽ 3.11 ശതമാനത്തിലേക്കു വർധിച്ചു. റീട്ടെയിൽ പണപ്പെരുപ്പ സൂചികയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ 3.87 ശതമാനത്തിലേക്ക് ഉയർന്നു.
ഫെബ്രുവരിയിൽ 3.47 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയിൽ 3.906 ശതമാനവും നഗരമേഖലയിൽ 3.71 ശതമാനവുമാണ്. ഫെബ്രുവരിയിൽ യഥാക്രമം 3.46 ശതമാനവും 3.48 ശതമാനവുമായിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വർധന ഉണ്ടായെങ്കിലും ആകെ വിലക്കയറ്റം ആർബിഐയുടെ ലക്ഷ്യപരിധിയായ 2-6 ശതമാനത്തിനുള്ളിൽ നിലനിർത്താൻ സാധിച്ചിട്ടുണ്ട്.
മാർച്ചിൽ ചില അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവ് ആശ്വാസം നൽകി. സവോളയുടെ വിലയിൽ 27 ശതമാനവും ഉരുളക്കിഴങ്ങിന് 19 ശതമാനവും കുറവ് രേഖപ്പെടുത്തി. വെളുത്തുള്ളി, പയർവർഗങ്ങൾ, കടല എന്നിവയുടെ വിലയിലും കുറവുണ്ടായി. എന്നാൽ, തക്കാളി, കോളിഫ്ളവർ എന്നിവയുടെ വില ഉയരുകയും ചെയ്തു.
ഭക്ഷ്യവിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്പോഴും ആഭരണവിപണിയിൽ വിലക്കയറ്റമാണ്. മാർച്ചിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയവയിൽ മുന്നിലുള്ള വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 160.88 ശതമാനത്തിൽനിന്ന് 148.61 ശതമാനത്തിലെത്തി. സ്വർണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങളുടെ വിലയിൽ 45.92 ശതമാനം വർധനയുണ്ടായി. മുൻമാസമിത് 48.17 ശതമാനമായിരുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ആഗോള എണ്ണ വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കൾക്കും ഇടയിലാണ് പുതിയ പണപ്പെരുപ്പ കണക്കുകൾ വന്നിരിക്കുന്നത്.
തെലുങ്കാന ഒന്നാമത്
2025ൽ ചില്ലറ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന പദവിയിലിരുന്ന കേരളം 2026ൽ അത് മാറ്റിയെടുത്തു. ഈ പട്ടം ജനുവരിയിൽ തെലുങ്കാനയ്ക്ക് കൈമാറിയ കേരളം, ഫെബ്രുവരിയിൽ മൂന്നാം സ്ഥാനത്തെത്തി. മാർച്ചിൽ കേരളം വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള ആദ്യ അഞ്ചു സംസ്ഥാനങ്ങളിൽനിന്നും പുറത്തായിരിക്കുകയാണ്.
വിലക്കയറ്റത്തോതിൽ മാർച്ചിലും മുന്നിൽ തെലുങ്കാനയാണ്. 5.83 ശതമാനമാണ് തെലുങ്കാനയുടെ പണപ്പെരുപ്പ നിരക്ക്. ആന്ധ്രാപ്രദേശ് (4.05%), കർണാടക (3.96%), തമിഴ്നാട് (3.77%), രാജസ്ഥാൻ (3.64%) സംസ്ഥാനങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ.
കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക് 3.62 ശതമാനമാണ്. വിലക്കയറ്റത്തോതിൽ പത്ത് സംസ്ഥാനങ്ങളാണ് ദേശീയ ശരാശരിയേക്കാൾ മുകളിൽ.
Business
ന്യൂഡൽഹി: ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് വർധിച്ചു. 2025 ഡിസംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.33 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്.
പേഴ്സണൽ കെയർ ഉത്പന്നങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗങ്ങൾ എന്നിവയിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാനിടായാക്കിയത്. നവംബറിലെ പണപ്പെരുപ്പ നിരക്കിനെ അപേക്ഷിച്ച് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ ഉയർന്നു.
ഗ്രാമമേഖലയിൽ 0.76 ശതമാനമായി ഉയർന്നപ്പോൾ നഗരമേഖലയിൽ 2.03 ശതമാനത്തിലെത്തി.
നവംബറിൽ 0.71 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഡിസംബറിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നെങ്കിലും കഴിഞ്ഞ ആറു മാസത്തിൽ അഞ്ചിലും ഉപഭോക്തൃവില സൂചികകയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള 2-6 ശതമാനം എന്ന പരിധിയുടെ താഴെയുള്ള (രണ്ടു ശതമാനം) എന്ന പരിധിക്ക് താഴെ തന്നെയാണ്. തുടർച്ചയായ നാലാം മാസമാണ് ഈ നിരക്കിൽ തുടരുന്നത്. 2025ൽ ശരാശരി 2.2 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
ഭക്ഷ്യസാധനങ്ങൾക്കുണ്ടായ വിലക്കുറവാണ് ഇതിനു കാരണമായത്. തുടർച്ചയായ ഏഴാം മാസവും ഭക്ഷ്യസാധനങ്ങളുടെ വിലയിടിവ് തുടർന്നു.
2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ഡിസംബറിലെ ഭക്ഷ്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് -2.71% ആണ്. നവംബറിൽ -3.9 ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും പണപ്പെരുപ്പ നിരക്കുകൾ യഥാക്രമം -3.08% ഉം -2.09% ഉം ആണ്.
വിലക്കയറ്റത്തോതിൽ കേരളം മുന്നിൽ തന്നെ
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും കേരളം മുന്നിൽതന്നെ. കേരളത്തിൽ പണപ്പെരുപ്പ നിരക്ക് 9.49 ശതമാനമാണ്. നവംബറിലെ 8.27 ശതമാനത്തിൽ നിന്നാണ് കുതിച്ചുകയറ്റം. രണ്ടാമതുള്ള കർണാടകയിൽ 2.99 ശതമാനമേയുള്ളൂ. ആന്ധ്രാപ്രദേശ് (2.71%), തമിഴ്നാട് (2.67 %), ജമ്മു കാഷ്മീർ (2.26%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിൽ.