കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറും ജയിലിനു പുറത്തിറങ്ങി.
അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് വൈകുന്നേരത്തോടെ ജയില്‍ മോചിതനായത്.
എന്‍.വിജയകുമാര്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്നും ക്ഷേത്ര മുതലുകള്‍ ദുരുപയോഗം ചെയ്തെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ക്കിടയിലെ ശക്തമായ സ്വാധീനം ഉപയോഗിച്ചുവെന്നും തെളിവായ രേഖകള്‍ നശിപ്പിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അനുകൂല മൊഴി നല്കാന് ജീവനക്കാരെ പ്രേരിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്കു സ്വര്‍ണപ്പാളികള്‍ ലഭിച്ചതു ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ കാരണമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതോടെ 12 പ്രതികളുള്ള സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാഞ്ഞതോടെ പതിനൊന്നു പ്രതികളും ജാമ്യം നേടി പുറത്തിറങ്ങി.
ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍.വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍, ജ്വല്ലറി ഉടമ ഗോവര്ധന്, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവര്‍ക്കു സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്കു സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.