അടൂർ: ഏനാത്ത് പാലത്തിന്റെ കൈവരികളിൽ സുരക്ഷാവേലി സ്ഥാപിക്കുന്ന പണികൾ തുടങ്ങി.പാലത്തിന്റെ ഇരുവശങ്ങളിലും കൈവരിക്ക് ഉയരം കൂട്ടിയാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത് പാലത്തിലെ കൈവരികളുടെ ഉയരം കൂട്ടണമെന്ന് നാട്ടുകാർ നാളുകളായി ആവശ്യപ്പെട്ടുവരികയാണ്.
ഏനാത്ത് പാലത്തിൽനിന്ന് ആളുകൾ ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഒരു ഘട്ടത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പാലത്തിൽ കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായത്.
കൊല്ലം ജില്ലാ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് ഏനാത്ത് പാലം. സുരക്ഷാവേലി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
പാലത്തിലെ കൈവരികളുടെ ഉയരം കൂട്ടണമെന്നാവശ്യപ്പെട്ട് വിവിധ പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നു.