ഹൗറ: തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് തട്ടിയെടുത്തുവെന്ന് ആരോപിച്ച് പശ്ചിമബംഗാളിൽ തൃണമൂൽ നേതാവിന്റെ തല മുണ്ഡനം ചെയ്തു. തല പാതി മുണ്ഡനം ചെയ്തതിനു പുറമേ നേതാവിനെ ചെരുപ്പ്മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു.
ഹൗറയിലെ അമാർദഹയിൽ ശ്യാംപുർ മേഖലയിലെ തൃണമൂൽ ഭാരവാഹിയായ സന്യാസി മന്നയെ ആണ് ഗ്രാമവാസികൾ നാണംകെടുത്തിയത്.
ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ഇദ്ദേഹം തിരിമറി നടത്തിയതായി ഗ്രാമവാസികൾ ആരോപിക്കുന്നു. ഞായറാഴ്ച സ്ഥലത്തെത്തിയ ഒരു സംഘം മന്നയെ തടഞ്ഞുനിർത്തി. പിന്നാലെ സ്ഥലത്തെത്തിയ ഓരോരുത്തരും തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയായിരുന്നു.
പോലീസ് എത്തിയെങ്കിലും തൃണമൂൽ നേതാവിനെ വിട്ടുനൽകാൻ ജനക്കൂട്ടം തയാറായില്ല. ഫണ്ട് തട്ടിപ്പിനെക്കുറിച്ചോ നേതാവിനെതിരേയുള്ള കൈയേറ്റത്തെക്കുറിച്ചോ പരാതി ലഭിച്ചിട്ടില്ലെന്നു പോലീസ് അറിയിച്ചു.