ഇസ്ലാമാബാദ്: ആഭ്യന്തര കലാപങ്ങളും സാമ്പത്തിക പ്രതിസന്ധിയും അടിത്തറയിളക്കിയ പാക്കിസ്ഥാന് സഹായ ഹസ്തവുമായി സൗദി അറേബ്യയും ഖത്തറും. അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇരുരാജ്യങ്ങളും പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വിദേശ നാണയ ശേഖരത്തിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ് അഞ്ച് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം. ഈ മാസം യുഎഇയ്ക്ക് നൽകാനുള്ള 3.5 ബില്യൺ ഡോളറിന്റെ കടം തിരിച്ചടയ്ക്കാനിരിക്കെ പാക്കിസ്ഥാന് സാമ്പത്തിക സഹായം വലിയ ആശ്വാസമാണ്.
പാക്കിസ്ഥാൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ഐഎംഎഫ് - ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടയിലാണ് നിർണായക നീക്കം.
അതേസമയം മൂന്ന് വർഷത്തെ സാമ്പത്തിക പാക്കേജ് പൂർത്തിയാകുന്നത് വരെ സൗദി അറേബ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങൾ തങ്ങളുടെ നിക്ഷേപങ്ങൾ പാക്കിസ്ഥാനിൽ തുടരണമെന്ന് ഐഎംഎഫ് നേരത്തെ നിർദേശിച്ചിരുന്നു.