മയക്കുമരുന്നുവേട്ടയ്ക്ക് പുതിയ സർക്കാർ കൊടുത്തിരിക്കുന്ന പേര് കൊടുങ്കാറ്റെന്നാണ്; തൂഫാൻ. ആവേശംകൊള്ളിക്കുന്ന പേരുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടങ്ങിയ മയക്കുമരുന്നുവേട്ടയൊന്നും ഇന്നുവരെ കാര്യമായി വിജയിച്ചിട്ടില്ല. ‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല, സംസ്ഥാനത്തിന്റെ അധോലോകമായി മാറിയ ലഹരിക്കോട്ടകളിൽ.
ആദ്യം കപ്പലിലെ കള്ളന്മാരായ ചില രാഷ്ട്രീയക്കാരെയും പോലീസിനെയും കടലിലെറിയണം. ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. സഹകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കണം. ഇതു സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് സമൂഹം തിരിച്ചറിയണം. കുടുംബ-സാമൂഹികബന്ധങ്ങളെ താറുമാറാക്കിയ ലഹരിക്കെതിരേയുള്ള യുദ്ധത്തിൽ ദീപികയുമുണ്ടാകും. തമിഴ്നാടും ലഹരിവേട്ട ശക്തമാക്കിയതിനാൽ കണ്ണികളറുക്കാൻ ഇതാണു സമയം.
ഇന്നലെയാണ് ലഹരി മാഫിയക്കെതിരേയുള്ള ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടൻതന്നെ രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. ലഹരി മാഫിയകൾക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുക, ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ലക്ഷ്യം.
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പുകളുമായി സഹകരിക്കും. വിവരങ്ങൾ രഹസ്യമായി കൈമാറാൻ ആപ്പുകളും സമൂഹമാധ്യമസംവിധാനങ്ങളും സജ്ജമാക്കും. വിദ്യാലയങ്ങളിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കുക, ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ തീരുമാനങ്ങൾ ബോധവത്കരണവും ഉരുക്കുമുഷ്ടിയും ഒരേസമയം നടപ്പാക്കാനുള്ള നീക്കമാണ്. പക്ഷേ, വർഷത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ക്ലാസെടുക്കുന്നതാകരുത് ഇപ്പറഞ്ഞ ബോധവത്കരണം.
ജമ്മു കാഷ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിവേട്ടയുടെ 51-ാം ദിവസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാമിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ നാം ഏറ്റു പറയേണ്ടതാണ്. “അവസാനത്തെ മയക്കുമരുന്നുസംഘത്തെയും ഒതുക്കുവോളം ഈ മുന്നേറ്റം അവസാനിപ്പിക്കില്ല.” ഈ വാക്കുകളിൽ നിശ്ചയദാർഢ്യമുണ്ട്.
ഈ കാന്പയ്ൻ തങ്ങൾ സർക്കാർ സംവിധാനങ്ങളിലൊതുക്കിയില്ലെന്നും കാഷ്മീരിലെ യുവാക്കളുടെയും കുടുംബങ്ങളുടെയും വിവിധ മതനേതാക്കളുടെയും സംഘടനകളുടെയും സമൂഹത്തിന്റെ ആകെത്തന്നെയും സഹകരണം ഉറപ്പാക്കിയെന്നും അതു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്തിമഫലം അറിയാനിരിക്കുന്നതേയുള്ളൂവെങ്കിലും കാഷ്മീരിന്റെ പരിശ്രമം കണ്ടില്ലെന്നു നടിക്കാനാകില്ല.
തീവ്രവാദവും മയക്കുമരുന്നും ഇല്ലാതായാൽ കാഷ്മീർ ഭൂമിയിലെ സ്വർഗമെന്ന പദവി തിരിച്ചെടുക്കും. അവിടത്തെ ടൂറിസത്തിന് ഈ രാജ്യത്തെ തീറ്റിപ്പോറ്റാനുള്ളത്ര സാധ്യതയുണ്ട്. മയക്കുമരുന്ന് മറ്റാരുടെയോ കാര്യമാണെന്ന് ഒരാളും കരുതരുത്. മയക്കുമരുന്നടിമകളുടെ കുടുംബങ്ങളൊന്നും അത് തങ്ങളുടെ വീടിനെയും വിഴുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കേരളത്തിൽ മയക്കുമരുന്നു-ഗുണ്ടാ സംഘങ്ങളെ പേടിച്ചു വഴിയിലിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. ജീവഭയത്താലാണ് ആരും പ്രതികരിക്കാത്തത്. പോലീസിനും പേടിയുണ്ട്. പോലീസിൽ ഒറ്റുകാരുമുണ്ട്. 2021ൽ 25,000 പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. ലഹരിവ്യാപനം തടയുന്നതിനുള്ള എൻഡിപിഎസ് നിയമപ്രകാരം 2022ൽ രാജ്യത്തെ മൊത്തം അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു.
2023ലും 2024ലും അറസ്റ്റിലായവരുടെ എണ്ണം ഏകദേശം 30,000 ആയി. 2025ലും കേസുകൾ വർധിച്ചു. ‘തൂഫാൻ’ തുടങ്ങിയതിനുശേഷം വിവിധ സ്ഥലങ്ങളിൽനിന്നു പലരെയും പിടികൂടിക്കഴിഞ്ഞു. തിരുവനന്തപുരം ഈഞ്ചക്കലിൽനിന്ന് പത്തു കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായി. റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 60 കിലോ കഞ്ചാവാണ്.
ആംബുലൻസിൽ കടത്താൻ ശ്രമിച്ച 280 ഗ്രാം എംഡിഎംഎ തൃശൂർ മണ്ണുത്തിയിൽ കുന്നംകുളം പോലീസ് പിടികൂടിയത് ഇക്കഴിഞ്ഞ ദിവസമാണ്. സ്ത്രീകളെയും കുട്ടികളെയുംവരെ മയക്കുമരുന്നുകടത്തിന് ഉപയോഗിക്കുന്നുണ്ട്. സ്കൂൾ അധികൃതർ സൽപേര് പോകുമെന്ന ഭയത്താൽ വിവരം മറച്ചുവയ്ക്കുന്നുണ്ട്. നാട്ടുകാരോടു പറയണമെന്നില്ല. പക്ഷേ, പോലീസിനെ അറിയിച്ചേ മതിയാകൂ. രഹസ്യവിവരം നൽകുന്നവരെ തേടി ഗുണ്ടകളെത്തില്ലെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പാക്കണം.
തൂഫാൻ പുറത്തു വീശിയാൽ പോരാ. ലഹരിവ്യാപാരികളെ സഹായിക്കുന്ന പോലീസുകാരെയും രാഷ്ട്രീയക്കാരെയും പുകച്ചു പുറത്തു ചാടിക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല ഇരകളോ രോഗികളോ ആയി കാണണം. വിമുക്തികേന്ദ്രങ്ങൾ സജീവമാക്കണം. അവർ പഴയ ലാവണങ്ങളിലേക്കു മടങ്ങുന്നില്ലെന്ന് തുടർപരിചരണങ്ങളിലൂടെ ഉറപ്പാക്കണം. അകത്തുനിന്നു മാത്രം തുറക്കാവുന്ന പൂട്ടുള്ള ഏക തടവറയാണ് ആസക്തിയെന്നു പറയാറുണ്ട്. പക്ഷേ, പൂട്ടു തുറക്കാൻ ശേഷിയില്ലാത്തവരെ വാതിൽ പൊളിച്ചു രക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
തൂഫാൻ വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പക്ഷേ, ആഭ്യന്തരവകുപ്പിനു മറ്റു നേട്ടങ്ങളുമുണ്ട്. കാരണം, ലഹരിയെ തളയ്ക്കുന്നത് കുറ്റകൃത്യങ്ങളെ തളയ്ക്കുന്നതിനു തുല്യമാണ്. ലഹരി-ഗുണ്ടാസംഘങ്ങളെ വീഴ്ത്താതെ ക്രമസമാധാനപാലനം സാധ്യമല്ലെന്ന് ആഭ്യന്തരവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടാകും.