Kerala
മൂന്നാര്‍: അതിശൈത്യത്തിന്‍റെ പിടിയില്‍ അമര്‍ന്നതോടെ മൂന്നാര്‍ മഞ്ഞലയില്‍ മുങ്ങി. ഇതാദ്യമായി ഈ സീസണില്‍ തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെയാണ് മൂന്നാര്‍ മഞ്ഞില്‍ കുളിച്ചത്. തണുപ്പ് ഒരു മൈനസ് ഒരി ഡിഗ്രിയില്‍ എത്തിയതോടെ വിവിധ എസ്‌റ്റേറ്റുകളില്‍ പുല്‍മേടുകളും മലനിരകളും മഞ്ഞുപുതച്ച നിലയിലായിരുന്നു.
ചെണ്ടുവര, നല്ലതണ്ണി, സൈലന്‍റ് വാലി, സെവന്‍മല എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഒരു ഡിഗ്രിയില്‍ എത്തിയത്. മാട്ടുപ്പെട്ടി, സെവന്‍മല, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒരു ഡിഗ്രിയായിരുന്നു താപനില. ഇവിടെ കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് കൂടുതലാണ്. തണുപ്പ് കൂടിയതോടെ ധാരാളം വിനോദസഞ്ചാരികളും മൂന്നാറില്‍ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടര്‍ച്ചയായി മഴ പെയതതു മൂലം പൊതുവേ മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്.
കഴിഞ്ഞ മാസം മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ കുറഞ്ഞ താപനില 7.1 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ആ സമയത്ത് പകല്‍ നല്ല ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകല്‍ സമയത്തും നല്ല തണുപ്പുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി മഴ പെയ്തത് മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. വരും നാളുകളിൽ തണുപ്പ് ഇനിയും ഏറുവാനാണ് സാധ്യത. തണുപ്പ് ആസ്വദിക്കുവാന്‍ അവധിക്കാലത്ത് വിനോദസഞ്ചാരിളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
മൂന്നാര്‍: മഞ്ഞു പുതച്ചുമൂടി മൂന്നാര്‍. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് കരുതുന്നത്.
പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നെങ്കിലും, പിന്നീട് വർധിച്ചിരുന്നു.
അതേസമയം, മൂന്നാറിലെ ശൈത്യം വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി. ഉത്തരേന്ത്യയിൽനിന്നുൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി.
Kerala
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.
26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.