Kerala
കണ്ണൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ഒരു അനുനയത്തിനും താനില്ലെന്നും കണ്ണൂർ വിട്ടു കൊടുക്കില്ലെന്നുമാണ് സുധാകരന്റെ നിലപാട്.
സീറ്റിൽ തീരുമാനമാകുന്നത് വരെ ഡൽഹിയിലേക്കുള്ള യാത്ര തന്നെ അദ്ദേഹം റദ്ദ് ചെയ്തിരിക്കുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ അനുകൂല നിലപാടുള്ളവരുടെ യോഗം വിളിയ്ക്കാനുള്ള നിർണായക നീക്കം നടത്താനൊരുങ്ങുകയാണ് സുധാകരൻ.
അതേ സമയം സുധാകരന് വഴങ്ങേണ്ടതില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാൻഡ്. സുധാകരനുമായി ഫോണിൽ സംസാരിക്കാനുൾപ്പെടെ ദേശീയ നേതൃത്വം തയാറായിട്ടില്ല.
സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചെന്നാണ് സൂചന. കോണ്‍ഗ്രസിന് കുരുക്കായിരിക്കുകയാണ് സ്ഥാനാര്‍ഥി നിര്‍ണയം.
സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായത്തിൽ മാറ്റമില്ലാതെ തുടരുകയാണ് കെപിസിസി നേതൃത്വം.
തുടർ ചർച്ചകൾക്കായി സുധാകരനോട് തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നത്. സുധാകരൻ പിടിവാശി തുടരുന്നതിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.
Kerala
ന്യൂഡൽഹി: കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപി പാർട്ടിക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് ഹൈബി ഈഡൻ എംപി. കോൺഗ്രസ് പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം അദ്ദേഹം എടുക്കില്ലെന്നും ഹൈബി പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് സുധാകരനെന്നും ഹൈബി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുളള നേതാക്കൾ സുധാകരനുമായി സംസാരിക്കും.
നിലവിലെ വാർത്തകൾ അണികൾ ആഗ്രഹിക്കുന്നുവെന്ന് കരുതുന്നില്ല. പുതിയ ആളുകൾ സ്ഥാനാർഥികളായി വരും എന്നാണ് പ്രതീക്ഷ. എംപിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്നും എംപിമാരെ ഏൽപ്പിച്ച ഉത്തരവാദിത്വം പാർലമെന്റിലാണെന്നും ഹൈബി പറഞ്ഞു.കണ്ണൂരിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുകയാണ് കെ. സുധാകരൻ.
അതേസമയം, കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്റ്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചയ്ക്കായി സുധാകരനെ വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കെ സുധാകരൻ ഡൽഹിയിലേയ്ക്ക് പോകും. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ.
Kerala
കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ യുഡിഎഫിന് വേണ്ടി ഫോര്‍വേഡ് ബ്ലോക്ക് മത്സരിക്കുമെന്ന് സൂചന. സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നൽകാൻ യുഡിഎഫ് തീരുമാനിച്ചതായാണ് വിവരം.
ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജനെ കളത്തിലിറക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. കൊല്ലത്ത് മത്സരിക്കാനാണ് ഫോര്‍വേഡ് ബ്ലോക്ക് താല്പര്യം പ്രകടിപ്പിച്ചെങ്കിലും സീറ്റ് വിട്ടുനല്‍കാന്‍ യുഡിഎഫ് തയാറായില്ല.
സിപിഐയുടെ ജി.എസ്. ജയലാലാണ് ചാത്തന്നൂർ എംഎൽഎ. മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തവണയും ബിജെപി നേതാവ് ബി.ബി. ഗോപകുമാറിന് രണ്ടാം സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗോപകുമാര്‍ 40,000ത്തിലധികം വോട്ടുകള്‍ നേടിയതോടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായാണ് ചാത്തന്നൂരിനെ ഇപ്പോള്‍ പരിഗണിക്കുന്നത്.
മുതിര്‍ന്ന നേതാവായ എന്‍. പീതാംബരക്കുറുപ്പ് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2016-ല്‍ കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന് മത്സരിച്ചെങ്കിലും അപ്പോളും ചാത്തന്നൂരിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നില്ല.
ഇത്തവണ പോരിനായി മുന്‍ എംഎല്‍എ പ്രതാപവര്‍മ തമ്പാന്റെ മകള്‍ ചൈത്ര തമ്പാനെ കളത്തിലിറക്കാനായിരുന്നു കോണ്‍ഗ്രസ് കരുതിയിരുന്നത്. എന്നാല്‍ ഫോര്‍വേഡ് ബ്ലോക്കിന് കൊല്ലം ജില്ലയില്‍ സീറ്റ് നല്‍കണമെന്ന തീരുമാനം ഉണ്ടായതോടെയാണ് ജി. ദേവരാജന്‍ ചാത്തന്നൂരില്‍ സ്ഥാനാര്ഥിയാകാനൊരുങ്ങുന്നത്.
Kerala
ന്യൂഡൽഹി: കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ നീക്കവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേതൃത്വവുമായി തെറ്റി ഡൽഹിയിൽ നിന്ന് മടങ്ങിയ സുധാകരനെ വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ് രാഹുൽ.
തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് സുധാകരനോട് നിർദേശിച്ചിട്ടുള്ളത്. ഡൽഹിയിലെത്താൻ രാഹുൽ നേരിട്ട് നിർദേശിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സുധാകരനുമായി ചർച്ച നടത്തും.
സുധാകരന് സീറ്റ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അനുനയ നീക്കത്തിൽ നേതൃത്വം മുന്നോട്ട് വയ്ക്കാൻ പോകുന്ന നിർദേശങ്ങൾ എന്തൊക്കെയായിരിക്കും എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനൊക്കുന്നത്.
സ്ഥാനാർഥിത്വവുമായി നേതൃത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് ഡൽഹി വിട്ട സുധാകരൻ ഇന്ന് രാവിലെയാണ് കണ്ണൂരിലെ വീട്ടിലെത്തിയത്. തുടർന്ന് സുധാകരപക്ഷത്തുള്ള അനുയായികളോട് വീട്ടിലെക്കെത്താൻ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തകർ വീട്ടിലേയ്ക്ക് ഒഴുകിയെത്തി.
കണ്ണൂരുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് സുധാകരൻ ഫേസ്ബുക്കിൽ വൈകാരിക പോസ്റ്റും ഇട്ടിരുന്നു. എംപി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരന്റെ
ആവശ്യം. എന്നാൽ ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ചു എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി.
Kerala
തൃശൂർ: നാട്ടിക സീറ്റിനെ ചൊല്ലി ഇടഞ്ഞ് സിപിഐയിലെ പദവികൾ രാജിവച്ച സി.സി. മുകുന്ദൻ എംഎൽഎ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് മുൻ എംഎൽഎ ഗീതാ ഗോപി.
മുകുന്ദൻ കോൺഗ്രസ് പാളയത്തിൽ എത്തില്ല എന്നാണ് വിശ്വാസം. പെയ്മെന്റ് സീറ്റ് എന്ന ആരോപണത്തിൽ പാർട്ടി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഗീതാ ഗോപി പ്രതികരിച്ചു.നാട്ടികയിൽ വലിയ വിജയപ്രതീക്ഷയാണുള്ളത്. സി.സി. മുകുന്ദനുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു.
മുകുന്ദനുമായി പാർട്ടിക്ക് ശത്രുതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ല, മുകുന്ദനുമായി ചർച്ച നടത്തി വിഷമങ്ങൾ പരിഹരിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: നാട്ടിക സീറ്റിനെ ചൊല്ലി ഇടഞ്ഞ സി.സി. മുകുന്ദൻ എംഎൽഎയോട് പാർട്ടിക്ക് ശത്രുത ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ല, മുകുന്ദനുമായി ചർച്ച നടത്തി വിഷമങ്ങൾ പരിഹരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
നാട്ടികയിൽ സിപിഐ സ്ഥാനാർഥിയായി ഗീതാ ഗോപിയെ പരിഗണിക്കുന്നതിൽ സി.സി. മുകുന്ദൻ എംഎൽഎ അതൃപ്തി അറിയിച്ചിരുന്നു. ഒരു ടേം മാത്രം പൂർത്തീകരിച്ച തന്നെ ഒഴിവാക്കിയതിലും, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചതിനാലുമാണ് അതൃപ്തി അറിയിച്ചത്.
ഗീതാ ഗോപി ഒഴികെ ആരെയും മണ്ഡലത്തിൽ സ്ഥാനാർഥി ആക്കിയാൽ അംഗീകരിക്കുമെന്നും, അവരുടെ ഭാഗത്ത് വീഴ്ചയുള്ളതുകൊണ്ടാണ് തന്നെ പകരം സ്ഥാനാർഥിയാക്കിയതെന്നും മുകുന്ദൻ പറഞ്ഞിരുന്നു. എംഎൽഎ എന്ന നിലയിൽ താൻ മികച്ച പ്രകടനമാണ് മണ്ഡലത്തിൽ കാഴ്ചവച്ചത്. അത് സ്ഥാനാർഥി നിർണയത്തിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പണം പിരിച്ച് നൽകാൻ കഴിയുന്നത് കൊണ്ടാണ് ഗീതാ ഗോപിയെ സ്ഥാനാർഥിയായി പരിഗണിക്കുന്നതെന്നാണ് മുകുന്ദൻ പറഞ്ഞത്. നാട്ടിക പേയ്മെന്റ് സീറ്റാണെന്ന് മുകുന്ദൻ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ മുകുന്ദൻ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന തരത്തിലും വാർത്തകൾ പുറത്തുവന്നിരുന്നു. പാർട്ടിയിൽ അതൃപ്തി പരസ്യമാക്കിയ മുകുന്ദനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാം എന്ന തീരുമാനം നേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും സി.സി. മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നു.
Kerala
കോട്ടയം: ജോസ് കെ. മാണി യുഡിഎഫിൽ വരുന്നെങ്കിൽ വരട്ടെയെന്ന് പാലാ എംഎൽഎ മാണി സി. കാപ്പൻ. എന്നാൽ പാലാ സീറ്റ് ആർക്കും വിട്ടുക്കൊടുക്കില്ലെന്ന് കാപ്പൻ പറഞ്ഞു. നിലവിൽ കേരള കോൺഗ്രസ്-എമ്മിനെ യുഡിഎഫിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നില്ലെന്നും അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും കാപ്പൻ പറഞ്ഞു.
"എലത്തൂർ സീറ്റ് ലീഗിനു വിട്ടുകൊടുക്കാൻ തന്റെ പാർട്ടി തയാറാണ്. പകരം പേരാമ്പ്ര വേണം. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങിയാൽ വിജയം ഉറപ്പാണ്.'-കാപ്പൻ അവകാശപ്പെട്ടു.
"കെഡിപിക്കു നിലവിൽ രണ്ടു സീറ്റാണ് ഉള്ളത്. പാലായും ഏലത്തൂരും ആണ് കഴിഞ്ഞ തവണ ഞങ്ങൾക്കു തന്നത്. അതിൽ പാലാ വിജയിച്ചു. മൂന്നു സീറ്റ് വേണമെന്ന് കഴിഞ്ഞ തവണതന്നെ ആവശ്യപ്പെട്ടതാണ്. അതിനാൽ ഇത്തവണ മൂന്നു സീറ്റ് വേണം.'-കാപ്പൻ പറഞ്ഞു.
എലത്തൂർ സീറ്റ് ലീഗിനു കിട്ടിയാൽ കൊള്ളാമെന്നുണ്ട്. മാറിക്കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. പകരം പേരാമ്പ്ര സീറ്റ് കിട്ടണം. അതിൽ വിജയസാധ്യത ഉണ്ട്. ക്രിസ്ത്യൻ – മുസ്ലിം കൺസോളിഡേഷൻ ഉണ്ടായാൽ ജയിക്കാൻ സാധിക്കും. നിലവിൽ ചർച്ചകൾ യുഡിഎഫിൽ നടക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ അൻവറിനെയും സി.കെ. ജാനുവിനെയും എടുക്കാനുള്ള ചർച്ച മാത്രമേ നടന്നിട്ടുള്ളുവെന്നും കാപ്പൻ പറഞ്ഞു.
"തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ എൽഡിഎഫിനാണ് മുൻതൂക്കം. പക്ഷേ, ഞാൻ മത്സരിക്കാൻ ഇറങ്ങിയാൽ ചിത്രം മാറും. രണ്ടു തവണ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു. എനിക്കുള്ള വോട്ട് അവിടെനിന്ന് പോയിട്ടില്ല. ഇടതുവോട്ടുകളും എനിക്ക് കിട്ടും.'-കാപ്പൻ അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. മറ്റ് ആരെങ്കിലും പാലക്കാട് നിന്നാൽ ജയിക്കുമോ എന്ന് ചോദിച്ചതിന് ജയിക്കും എന്ന മറുപടി മാത്രം ആണ് നൽകിയത് എന്നും പി.ജെ. കുര്യൻ വിശദീകരിച്ചു.
സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ കുര്യനെ നേരിട്ട് രാഹുൽ അതൃപ്തി അറിയിച്ചിരുന്നു. എൻഎസ്എസ് ആസ്ഥാനത്ത് വച്ചാണ് അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെയാണ് തിരുത്തുമായി കുര്യൻ രംഗത്തെത്തിയിരിക്കുന്നത്.
താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്നും ഇത്തവണ എംപിമാരെ മത്സരിപ്പിക്കാൻ സാധ്യത കുറവായിരിക്കുമെന്നും കുര്യൻ പറഞ്ഞിരുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും പറഞ്ഞ അദ്ദേഹം ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നൽകരുതെന്നും ആവശ്യപ്പെട്ടിരുന്നു.
'മത്സരിക്കാൻ യോഗ്യർ പാലക്കാട് തന്നെയുണ്ട്. യുവാക്കൾ വരുമ്പോൾ മാനദണ്ഡം വയ്ക്കണം. ഭാഷയും സൗന്ദര്യവും മാത്രം മതിയെന്ന് കരുതുന്ന ചില സ്ഥാനമോഹികളുണ്ട്. അവരെ മാറ്റിനിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും.'-പി. ജെ. കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണം കിട്ടിയാൽ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ തൃശൂർ പ്രസ്ക്ലബിന്റെ വോട്ടു വൈബ് പരിപാടിയിൽ പറഞ്ഞു.
2016ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച മണ്ഡലമാണ് നേമം. ഒ. രാജഗോപാൽ ആണ് എംഎൽഎയായി തെരഞ്ഞെടുപ്പക്കെട്ടത്. എന്നാൽ 2021ൽ മന്ത്രി ശിവൻകുട്ടിയിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.
കുമ്മനം രാജശേഖരനായിരുന്നു 2021ൽ നേമത്തെ ബിജെപി സ്ഥാനാർഥി. കോൺഗ്രസ് നേതാവ് കെ. മുരളിധരനായിരുന്നു യുഡിഎഫ് വേണ്ടി മത്സരിച്ചത്.
രാജീവ് ചന്ദ്രശേഖർ തന്നെയായിരിക്കും നേമത്ത് മത്സരിക്കുകയെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇന്ന് ആ റിപ്പോർട്ടുകൾ സ്ഥിരികരിച്ച് മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
National
പാറ്റ്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ തേരോട്ടം നടത്തി ബിജെപി-ജെഡിയു സഖ്യം.
തെരഞ്ഞെടുപ്പ് കമ്മിഷന് ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 200 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.
മഹാസഖ്യത്തിന് 36 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡുള്ളത്. ഇതില്‍ കോണ്‍ഗ്രസ് നാല് സീറ്റുകളിൽ ഒതുങ്ങി.
Kerala
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. അതേസമയം എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും.
സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബിനോയ് കുര്യന് ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്. പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് സ്ഥാനാര്‍ഥി.
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിലാണ് മത്സരിക്കുക. കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും എസ്എഫ്ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍നിന്ന് ജനവിധി തേടും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന് പെരളശേരിയില്നിന്നാണ് മത്സരിക്കുന്നത്.