ക്രൈസ്തവർ രാജ്യത്ത് ഓരോ വർഷവും പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2.7 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.3 ശതമാനമായി ചുരുങ്ങി. കത്തോലിക്കരാകട്ടെ 1.67 ശതമാനം മാത്രമാണ്. ഭാരത ക്രൈസ്തവരുടെ മുഴുവൻ വികാര-വിചാരങ്ങൾ ബന്ധപ്പെട്ട സ്ഥാനങ്ങളിൽ അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഏറ്റെടുത്തു നിർവഹിക്കുന്നുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. അഭിമുഖത്തിന്റെ അവസാന ഭാഗം:
◄► കേരളത്തിലും ക്രൈസ്തവരുടെ എണ്ണം കുറയുകയാണോ?
കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണ്. എണ്ണം കുറയുന്നു എന്നു മാത്രമല്ല, വിദേശ കുടിയേറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ക്രൈസ്തവരെയാണ്. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ഒരുപാടുപേർക്ക് വിവാഹം നടക്കുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ എത്തിയാൽ പിന്നെ എങ്ങനെയെങ്കിലും പുറത്തേക്കു പോകണമെന്ന ചിന്തയായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം ചിന്തിക്കണം. കേരളത്തിൽ ഇതു കൂടുതലാണ്. ഇങ്ങനെയൊരു സാഹചര്യം എന്തുകൊണ്ട് എന്ന ചോദ്യത്തിന്, ഇവിടത്തെ രാഷ്ട്രീയ സ്ഥിതിക്കും പങ്കുണ്ടെന്നു കാണാം. സുരക്ഷിതത്വക്കുറവ് ഒരു ഘടകമാണ്. ജോലിസാധ്യതകളും വളരാനുള്ള സാധ്യതകളും കുറയുന്നു. മറ്റുള്ളിടത്തേക്കുള്ള ആകർഷണം കൂടുന്നു.
നമുക്ക് നമ്മുടെ മക്കളെ ഇവിടെ നിർത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കണം. അതാണ് ഈ അടുത്തകാലത്ത് പൊളിറ്റിക്കലായി നമ്മൾ പറഞ്ഞത്. അടുത്തിടെ നടന്ന ഒരു സർവേയിൽനിന്നു കിട്ടിയ അറിവനുസരിച്ച് ക്രൈസ്തവർക്കിടയിൽ ശരാശരി 1.5 ശതമാനത്തിനാണ് സർക്കാർ ജോലിയുള്ളത്.
കേരളത്തിലെ സാഹചര്യമല്ല മറ്റു സംസ്ഥാനങ്ങളിൽ. അവിടെ ക്രൈസ്തവരെ അവഗണിക്കുന്നത് ഭൂരിപക്ഷമാണെങ്കിൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളാണ് അവഗണിക്കുന്നത്. ചില മതങ്ങളിൽ എല്ലാവർക്കും സംവരണാനുകൂല്യങ്ങളുണ്ട്. എന്നാൽ, ക്രൈസ്തവർക്കില്ല. ഇത്തരം വിവേചനവും അവഗണനയും എന്തുകൊണ്ടാണ്?
◄► ക്രൈസ്തവരിൽ സമുദായബോധം കുറയുന്നു എന്ന സാഹചര്യമുണ്ടോ?
തീർച്ചയായും ക്രൈസ്തവരിൽ സമുദായബോധം കുറഞ്ഞു. ക്രൈസ്തവർ വർഗീയതയോടെ ചിന്തിച്ചില്ല. ഏറ്റവും കുറച്ചു വർഗീയചിന്തയുള്ളത് ക്രൈസ്തവർക്കാണ്. പക്ഷേ, മറ്റു മതങ്ങളിൽ വർഗീയത കൂടി വരുന്നതായാണ് അനുഭവം. ഇപ്പോൾ നമ്മൾ പറയുന്നത് സമുദായബോധം ഉണ്ടാകണം, ഒപ്പം വർഗീയത ഉണ്ടാകാൻ പാടില്ല എന്നാണ്.
◄► ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ?
ചില സംഘടനകളെക്കുറിച്ച് എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് എന്റെ നിരീക്ഷണം. ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മറ്റുചിലർ അവരെ പ്രോത്സാഹിപ്പിക്കുന്നു. വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ട്.
ക്രൈസ്തവർ ഇപ്പോൾ നേരിടുന്ന മൂന്നു കാര്യങ്ങളുണ്ട്. ഒന്ന്, ക്രൈസ്തവർ ലോകത്ത് എല്ലായിടത്തും, നൈജീരിയയിലടക്കം മതപീഡനങ്ങൾ ഏറ്റുവാങ്ങുന്നു. അത് ആദിമസഭ മുതൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ നടക്കുന്നത് മതപീഡനങ്ങളാണ്. എന്നാൽ, മറ്റൊരു ട്രെൻഡുണ്ട്; ഉന്മൂലനം ചെയ്യുക, നശിപ്പിക്കുക എന്നതൊക്കെയാണത്. അതിന്റെ ചിന്തയാണ് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതനുസരിച്ച് തങ്ങൾ മാത്രമേ ഇവിടെ ജീവിക്കാൻപാടുള്ളൂ എന്നൊരു ചിന്ത പടർത്തുന്നു; ഇന്ത്യ ഞങ്ങളുടേതാണ് എന്നു ചിലർ പറയുന്നതുപോലെ.
മൂന്നാമത്തേത്, സഭയിലെ നിസാരമായ അഭിപ്രായവ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുക എന്നതാണ്. സീറോമലബാർ സഭയിലെ ആരാധനക്രമ വഴക്കിലടക്കം ചിലരുടെ കുത്സിതമായ ഇടപെടലുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ ചിലത് സീറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. കാരണം, ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നത്രേ.
◄► ഇത്തരം നീക്കങ്ങളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനും സഭയ്ക്കു
പദ്ധതികളുണ്ടാകേണ്ടേ?
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സമുദായ ശക്തീകരണ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലടക്കം സമുദായാംഗങ്ങൾ ഉണ്ടാകണം. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ആളുകൾ കുറയുന്നതിന്റെ പ്രത്യാഘാതം സഭ നേരിടുന്നുണ്ട്. അതിനു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി സഭാംഗങ്ങൾ വിജയിച്ചിട്ടുണ്ട്. വിവിധ രൂപതകളിൽ അവർക്കൊക്കെ സ്വീകരണവും ഒരുക്കുന്നുണ്ട്. കത്തോലിക്കരുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് കരുത്താർജിക്കണം. അല്മായ നേതാക്കളെ പ്രോത്സാഹിപ്പിക്കാൻ സഭാ നേതൃത്വം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
◄► രാജ്യത്തിന്റെ വളർച്ചയിൽ ക്രൈസ്തവർ നൽകിയിട്ടുള്ള സംഭാവനകളെ ബോധപൂർവം തമസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ?
രാഷ്ട്രനിർമിതിയിൽ ആനുപാതികമായി നോക്കിയാൽ ഏറ്റവുമധികം സംഭാവന നൽകിയത് ക്രൈസ്തവരാണെന്നു കാണാം. ഭാഷയുടെയും സംസ്കാരത്തിന്റെയും കാര്യമെടുത്താൽ, ഹിന്ദി ഭാഷയുടെപോലും വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളത് ക്രൈസ്തവ മിഷണറിമാരാണ്. മലയാളം നിഘണ്ടു ആദ്യമായി ഉണ്ടാക്കിയതാരാണ്? ഇന്ത്യൻ സംസ്കാരത്തിന്റെ വളർച്ചയ്ക്കുതന്നെ ക്രൈസ്തവർ നൽകിയിട്ടുള്ളത് വിലമതിക്കാനാവാത്ത സംഭാവനകളാണ്. എന്നാൽ ഇപ്പോൾ അതെല്ലാം കടകവിരുദ്ധമായ രീതിയിലാണ് പ്രചരിപ്പിക്കുന്നത്.
ഇന്ത്യയുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ 18 ശതമാനവും നടത്തിയിട്ടുള്ളത് ക്രൈസ്തവരാണ്. ഇന്നും ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാക്കളടക്കം പഠിച്ചു വളരുന്നത് ക്രൈസ്തവ സ്ഥാപനങ്ങളിലാണ്. ക്രൈസ്തവർ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാതിയും മതവും നോക്കിയാണോ പ്രവർത്തിക്കുന്നത്?
ആതുര ശുശ്രൂഷാരംഗത്തും ഇതുതന്നെയാണ് സ്ഥിതി. 2.7 ശതമാനം ക്രൈസ്തവരാണ് രാജ്യത്തെ ആതുരശുശ്രൂഷാ സേവനത്തിന്റെ 20-25 ശതനമാനം നിർവഹിക്കുന്നത്. സാമൂഹ്യവളർച്ചയിലും ഇതു വ്യക്തമാണ്. പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതിൽ സഭ നൽകുന്ന സംഭാവനകൾ ആർക്കെങ്കിലും അവഗണിക്കാൻ കഴിയുമോ? നിരാലംബർക്കായി മടത്തുന്ന അഗതിമന്ദിരങ്ങളുടെ കാര്യമെടുത്താൽ ഇതു വ്യക്തമല്ലേ. സഭ നടത്തുന്ന അഗതിമന്ദിരങ്ങളിൽ എല്ലാ മതത്തിലും പെട്ടവരെ സംരക്ഷിക്കുന്നുണ്ട്.
◄► ഈ സാഹചര്യങ്ങളിലും വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവർ പറയുന്നത് സഭ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനർഹമായി നേടി എന്നാണ്?
സത്യം പറയാൻ മടിക്കുന്നതുകൊണ്ടും ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നതുകൊണ്ടുമാണത്. സ്വാതന്ത്ര്യത്തിനു മുമ്പ് സ്കൂളുകൾ തുടങ്ങാൻ അനുമതിയുടെ പ്രശ്നമുണ്ടായിരുന്നോ. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രൈസ്തവർ ധാരാളമായി സ്കൂളുകൾ തുടങ്ങി. മറ്റു മതത്തിന്റെ കീഴിൽ എന്തേ സ്കൂളുകൾ തുടങ്ങിയില്ല. അവരെയടക്കം പഠിപ്പിച്ചത് ക്രൈസ്തവരല്ലേ? ഇതെല്ലാം മറച്ചുവച്ച് അസത്യം പറയുന്നവരോട് പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്.
◄►ഭിന്നശേഷി നിയമനം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്നിവയിലെല്ലാം ക്രൈസ്തവർ അവഗണന നേരിടുകയാണോ?
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിലും അവരുടെ കഴിവുകൾ വളർത്തുന്നതിലും ഏറ്റവുമധികം സംഭാവനകൾ നൽകിയിട്ടുള്ളത് സഭയല്ലേ? എന്നിട്ടും അവരുടെ പേരു പറഞ്ഞ് അധ്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുന്നത് അനീതിയല്ലേ? ജയിൽപ്പുള്ളികളുടെ കൂലി വർധിപ്പിച്ച സർക്കാരാണ് അധ്യാപകരോട് ഈ അനീതി ചെയ്യുന്നത്. സുപ്രീംകോടതിയിൽ പോയി നിയമപ്രശ്നങ്ങളുണ്ടാക്കി വിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നു. ഇതു സർക്കാർ ചെയ്യുന്ന തെറ്റാണ്.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ്. പാലോളി കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ ഇങ്ങനെയായിരുന്നോ? റിപ്പോർട്ട് പുറത്തുവിടാത്തതിന്റെ കാരണം പോലും പറയുന്നില്ല. മതാധ്യാപകർക്കു ക്ഷേമനിധിക്കു നടപടിയുമായി സർക്കാർ രംഗത്തുവന്നു. എന്നാൽ, അതേക്കുറിച്ച് ജെ.ബി. കോശി കമ്മീഷൻ പറഞ്ഞത് എന്താണെന്നറിയേണ്ടേ? വിശദാംശങ്ങളറിയേണ്ടേ? അതുപോലെതന്നെ, സഭാ സംവിധാനങ്ങളിലേക്കു രാഷ്ട്രീയക്കാർക്കു നുഴഞ്ഞുകയറാനുള്ള കുറുക്കുവഴിയാണോ ഇതെന്ന സംശയവുമുണ്ട്.