കൊച്ചി: എറണാകുളം എളമക്കരയിൽ മകളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ, പെൺകുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഒരു വർഷത്തോളം പെൺകുട്ടി പീഡനത്തിന് ഇരയായി. മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പു പോലും പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കഴിഞ്ഞ മാസം 16ന് ആണ് അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം നൽകി കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചെന്നാണ് കേസ്.
പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകൾ കണ്ടെത്തിയിരുന്നു. പിതാവ് ലഹരിക്ക് അടിമയായിരുന്നെന്നും സൂചനകളുണ്ട്. പോണേക്കരയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. മകൾ പീഡിക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.