ഗുരുവായൂരിൽ
ഗുരുവായൂർ: ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ് നടത്തിയ യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. തമ്പുരാൻപടി മരയ്ക്കാത്ത് അക്ഷയ്നെ (25) ഗുരുവായൂർ പോലീസ് എസ്എച്ച്ഒ കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി എൻസിആർപി പോർട്ടലിൽ നിന്ന് ലഭിച്ച ആറു പരാതികളുടെ അടിസ്ഥാനത്തിലാണ് അക്ഷയ്യുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.
ഇയാളുടെ ബാങ്ക് അക്കൗണ്ടും സിം കാർഡും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിയായതെന്ന് പോലീസ് പറഞ്ഞു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. തട്ടിപ്പ് സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇയാളെന്നും സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.
വടക്കാഞ്ചേരിയിൽ
വടക്കാഞ്ചേരി: സൈബർതട്ടിപ്പിനു അകൗണ്ടുകൾ നൽകിയ രണ്ടു പ്രതികളെ വടക്കാഞ്ചേരിപോലീസ് അറസ്റ്റുചെയ്തു. സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പു നടത്തുന്ന കുറ്റവാളികൾക്ക് വാടകക്ക് നൽകി കമ്മീഷൻ നേടിയിരുന്ന സഹോദരങ്ങളാണ് അറസ്റ്റിലായത്. തെക്കുംകര പുല്ലംകണ്ടം സ്വദേശി വളാഞ്ചേരി വീട്ടിൽ പ്രവീൺ ( 28 ), മറ്റൊരുകേസിൽ സഹോദരൻ പ്രിൻസ് (31) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട്മാടക്കത്ര സ്വദേശി സുജിത്ത് (28 ) നെയും പിടികൂടാനുണ്ട്.
പ്രവീണിന്റെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപയും പ്രിൻസിന്റെ ആക്കൗണ്ടിലേക്ക് നാല് ലക്ഷത്തി പതിനായിരം രൂപയും വന്നതായി പോലിസ് കണ്ടെത്തി.
എസ്ഐ ഹരിഹരസോനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെകോടതിയിൽ ഹാജരാക്കി.