യുവനടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ അറസ്റ്റിൽ. സംവിധായകൻ ഷക്കീൽ നൂറാനി(73) ആണ് കേസിൽ പിടിയിലായത്. യുവനടി നൽകിയ പരാതിയിലാണ് നടപടി. സിനിമ ചർച്ചയ്ക്കെന്ന പേരിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
മൽവാനിയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും മയക്കുമരുന്ന് നൽകി മയക്കിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ആഗസ്റ്റ് 12 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ബഡേ ദിൽവാലാ (1999), ജോരു കാ ഗുലാം (2000) തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനും എഴുത്തുകാരനും നിർമാതാവും നൂറാനിയായിരുന്നു.
2016 ൽ ലോഖണ്ഡ്വാലയിൽ വച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കിടെയാണ് നടിയും നൂറാനിയും ആദ്യമായി കാണുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കു ബന്ധപ്പെടാമെന്ന് അവിടെ വച്ചാണ് നൂറാനി നടിയോടു പറഞ്ഞത്. ശേഷം പുതിയ സിനിമയെ കുറിച്ച് ചർച്ചചെയ്യാനെന്നു പറഞ്ഞു വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
മുംബൈയിലെ നൂറാനിയുടെ വസതിയിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നും ലഹരി കലർത്തിയ പാനീയം നൽകിയെന്നും നടിയുടെ പരാതിയിലുണ്ട്. കൂടാതെ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തുകയും അതു കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തെപ്പറ്റി പോലീസിനോടോ വീട്ടുകാരോടോ പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വീഡിയോ ദൃശ്യങ്ങൾ കാണിച്ചു നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും നടി പരാതിയിൽ പറയുന്നു.