ബംഗളൂരു: കഞ്ചാവ് ലഹരിയിൽ മുത്തശ്ശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് വെടിവെച്ച് വീഴ്ത്തി. ശിവമോഗ മിലാഘട്ട ആനന്ദറാവു എക്സ്റ്റൻഷനിൽ ബുധനാഴ്ച നടന്ന ദാരുണ സംഭവത്തിൽ ശിവമോഗ സ്വദേശി സുശീലമ്മ (65) ആണ് കൊല്ലപ്പെട്ടത്.
പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കിഷോർ (26) നെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കിഷോറിന്റെ കഞ്ചാവ് ഉപയോഗത്തെ സുശീലമ്മ നിരന്തരം ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ച വീട്ടിൽവച്ച് കിഷോർ ലഹരി ഉപയോഗിച്ചത് മുത്തശ്ശി ചോദ്യം ചെയ്തിരുന്നു. തുടർന്ന് പാറക്കല്ലുകൊണ്ട് മുത്തശ്ശിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ പ്രതി ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം വളയുകയായിരുന്നു. എന്നാൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസുകാരെ കിഷോർ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
അക്രമത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റു. തുടർന്ന് ആകാശത്തേക്ക് മുന്നറിയിപ്പ് വെടിയുതിർത്തുവെങ്കിലും കിഷോർ കീഴടങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് പോലീസ് പ്രതിയുടെ ഇടതുകാലിന് നേരെ വെടിയുതിർത്തത്. വെടിയേറ്റ കിഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.