Kerala
കാസർഗോഡ്: കുമ്പളയിൽ അഭിഭാഷകയുടെ വീട് കുത്തിത്തുറന്ന് 29 പവൻ സ്വർണവും, വെള്ളിയാഭരണങ്ങളും പണവും കവർന്നു. നായ്കാപ്പിലെ ചൈത്രയുടെ വീട്ടിലാണ് കവർച്ച നടന്നത്. കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച വൈകുന്നേരം ചൈത്രയും കുടുംബവും ക്ഷേത്ര ഉത്സവത്തിന് പോയപ്പോഴാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം, കാല്‍ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങള്‍, 5000 രൂപ എന്നിവ കൈക്കലാക്കിയാണ് രക്ഷപ്പെട്ടത്.
നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, കുട്ടികളുടെ സ്വര്‍ണ്ണവള, കല്ലുവച്ച മാല തുടങ്ങിയ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ബന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സ്വർണം കൂടി ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഡിസംബറിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. മൊത്തം 31,67,000 രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആറരമണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവവമെന്നാണ് പോലീസ് പറയുന്നത്. കാസര്‍ഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിനു പോയതായിരുന്നു.
രാത്രി എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീട്ടിനകത്തു ലൈറ്റുകള്‍ കത്തി നില്ക്കുന്ന നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാര കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട് അകത്തുണ്ടായിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചു കൊണ്ടുപോയതായി വ്യക്തമായത്.
Business
മുംബൈ/ന്യൂയോർക്ക്: വെള്ളിവിലയിൽ വൻ കുതിച്ചുചാട്ടം. വെള്ളിയുടെ വില ഏകദേശം ഒമ്പത് ശതമാനം വർധിച്ച് റിക്കാർഡ് നിലവാരമായ 80 ഡോളറിലേക്ക് അടുത്തു. ഈ കുതിപ്പോടെ ഈ വർഷത്തെ വിലവർധനയിൽ വെള്ളി സ്വർണത്തെ മറികടന്നു. കഴിഞ്ഞ 12 മാസത്തിനിടെ വെള്ളിയുടെ വിലയിൽ 170 ശതമാനത്തിലധികം വരുമാനമാണ് നല്‍കിയിരിക്കുന്നത്. വെള്ളിയുടെ വില ഇന്ത്യയിൽ കിലോഗ്രാമിന് 2,50,000 ലക്ഷത്തോട് അടുത്തിരിക്കുകയാണ്.
അമൂല്യ ലോഹങ്ങളുടെ വിപണിയിലാകെ വിലവർധന പ്രകടമായി. റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം സ്വർണവില ഒൗണ്‍സിന് സർവകാല റിക്കാർഡിലെത്തി. പ്ലാറ്റിനം വില 10 ശതമാനം ഉയർച്ചയോടെ റിക്കാർഡ് നിലവാരമായ 2454.12 ഡോളറിലെത്തി. പല്ലേഡിയം വിലയിലാണ് വൻ കുതിച്ചുചാട്ടം നടന്നത്. 14 ശതമാനത്തിലധികം വർധനയോടെ ഒൗണ്‍സിന് 1924.03 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു.
ശക്തമായ വ്യാവസായിക ആവശ്യം, വിതരണത്തിലുണ്ടായ ഇടിവ്, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചത്, വീണ്ടും പലിശനിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷകൾ എന്നിവയെല്ലാമാണ് ഈ വർഷം വെള്ളിവിലയിൽ ആകർഷമായ നേട്ടമുണ്ടാക്കിയത്. കൂടാതെ എഐ ഡാറ്റാ സെന്ററുകളിൽ വെള്ളിയുടെ വർധിച്ചുവരുന്ന ഉപയോഗം, ഇറക്കുമതി തീരുവകളെ സംബന്ധിച്ച അനിശ്ചിതത്വം എന്നിവയും ഈ വർഷം വെള്ളിയുടെ വില കുതിച്ചുയരാൻ പ്രധാന കാരണങ്ങളായെന്ന് സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ വർഷം സ്വർണവിലയിലുണ്ടായ ഏകദേശം 72 ശതമാനം വർധനയേക്കാൾ ഏറെ മുന്നിലാണ് വെള്ളിയുടെ കുതിപ്പ്.
വെള്ളിയുടെ വില അടുത്ത വർഷം 100 ഡോളറിലെത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള കണക്കുകൾ പ്രകാരം 2024ൽ ആഗോളതലത്തിൽ വെള്ളിയുടെ ആവശ്യകത അതിന്റെ വിതരണത്തേക്കാൾ കൂടുതലായിരുന്നു. തുടർച്ചയായ നാലാം വർഷമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇത് വിപണിയിൽ 148.9 മില്യണ്‍ ഒൗണ്സിന്റെ കുറവിനു കാരണമായി.
സ്വർണം, പ്ലാറ്റിനം...
ഫെഡറൽ റിസർവ് നയങ്ങളിലെ ഇളവുകൾ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ, രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ, ഇടിഎഫുകളെ വർധിച്ച നിക്ഷേപം, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന പ്രവണത എന്നിവയുടെ പിന്തുണയോടെ 1979നുശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനത്തിലേക്കാണ് സ്വർണം കുതിക്കുന്നത്. അതേസമയം, വിതരണത്തിലെ കുറവ്, അമേരിക്കയുടെ നിർണായക ധാതു എന്ന പദവി, ശക്തമായ വ്യാവസായിക ആവശ്യകത എന്നിവ വെള്ളിക്കു ഗുണമായി.
പ്ലാറ്റിനവും പല്ലേഡിയവും വ്യാപകമായി വാഹനങ്ങളിലെ കാറ്റലിറ്റിക് കണ്‍വെർട്ടറുകളിൽ ഉപയോഗിക്കുന്നു. വിതരണത്തിലുണ്ടായ കുറവ്, തീരുവ അനിശ്ചിതത്വം, നിക്ഷേപകർ സ്വർണത്തിൽനിന്ന് മാറി മറ്റു ലോഹങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് എന്നിവയാണ് ഈ ലോഹങ്ങളുടെ വിലയിൽ കുതിപ്പുണ്ടാക്കിയത്. പ്ലാറ്റിനത്തിന്റെ വിലയിൽ ഈ വർഷം ഏകദേശം 165 ശതമാനം വർധനയും പല്ലേഡിയത്തിന്റേത് 90 ശതമാനം വർധനയുമാണ് രേഖപ്പെടുത്തിയത്.
Business
മുംബൈ: ഇന്നലെ വെള്ളി വിലയിൽ വൻ കുതിപ്പ്. ആഗോള വിപണിയിലെ മുന്നേറ്റത്തിലും ഉയർന്ന ആവശ്യകതയിലും വെള്ളിയുടെ വില എല്ലാ റിക്കാർഡും ഭേദിച്ച് മുന്നേറുകയാണ്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളി ഫ്യൂച്ചേഴ്സ് വില കിലോയ്ക്ക്2,14,534 എന്ന റിക്കാർഡ് നിലവാരത്തിലെത്തി.
അടുത്തകാലത്തെ ഏറ്റവും മികച്ച വാർഷിക പ്രകടനങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് സിൽവർ വില 2.7 ശതമാനം വർധിച്ച് ഔൺസിന് 69.44 ഡോളർ എന്ന റിക്കാർഡ് ഉയരത്തിലെത്തി. ഈ വർഷം ഇതുവരെ വെള്ളിയുടെ വിലയിൽ 138 ശതമാനത്തിന്റെ വമ്പിച്ച വർധനവാണ് രേഖപ്പെടുത്തിരിക്കുന്നത്.
2025 പൂർത്തിയാകാൻ രണ്ടാഴ്ച മാത്രമുള്ളപ്പോൾ വെള്ളിയുടെ ഗതി നിക്ഷേപകരും വ്യാപാരികളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഈ വർഷം തീരുംമുന്പേ വെള്ളി കിലോയ്ക്ക് 2,25,000 കടക്കുമെന്ന പ്രതീക്ഷയിലാണിവർ.
യുഎസ് ഫെഡറൽ റിസർവ് അടുത്ത വർഷവും പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ആഗോള തലത്തിലെ സൂചനകളും വെള്ളിയുടെ വില വീണ്ടും ഉയരുന്നതിന് ആക്കം കൂട്ടുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
വെള്ളിയുടെ ലഭ്യത കുറഞ്ഞത്, സോളാർ പാനൽ നിർമാണത്തിന് വെള്ളിയടെ ആവശ്യകത, ഇന്ത്യയിലേക്ക് ഇറക്കുമതിയിലുണ്ടായ വർധന, സിൽവർ ഇടിഎഫുകളിലേക്കു തുടർച്ചയായുള്ള നിക്ഷേപങ്ങൾ എന്നിവയാണ് വെള്ളിയുടെ വില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.
Business
മുംബൈ: വെള്ളിയുടെ വില സ്വർണത്തേക്കാൾ വേഗത്തിൽ കുതിക്കുന്നു. ഇന്ത്യയിൽ വെള്ളി വില രണ്ടു ലക്ഷത്തെ ഉറ്റുനോക്കി മുന്നേറുകയാണ്. ഇന്ത്യൻ വിപണിയിൽ ഒരുകിലോ വെള്ളിയുടെ വില ഇന്നലെ കിലോയ്ക്ക് 1,84,727 രൂപയിലെത്തി. 3,126 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
സ്വർണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 1,30,766 ആയി ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ ശക്തമായ ആവശ്യകതയാണ് ഈ രണ്ടു അമൂല്യലോഹങ്ങളുടെ വില ഉയർത്തുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ അഭൂതപൂർവമായ ഇടിവ് ഈ ലോഹങ്ങളുടെ വില ഉയരാൻ കാരണമായെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 2026 ഫെബ്രുവരിയിലെ സ്വർണ ഫ്യൂച്ചറുകൾ 1,007 രൂപ (0.78%) വർധിച്ച് 10 ഗ്രാമിന് 1,30,766 രൂപയിലെത്തി. എംസിഎക്സിൽ, വെള്ളി ഫ്യൂച്ചറുകൾ അഭൂതപൂർവമായ നിലവാരത്തിലെത്തി. വെളുത്ത ലോഹത്തിനായുള്ള 2026 മാർച്ചിലെ കരാർ 3,126 രൂപ (1.72%) ഉയർന്ന് കിലോഗ്രാമിന് 1,84,727 രൂപയിലെത്തി.
അടുത്ത ആഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വ്യാപകമായ പ്രതീക്ഷയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം, വെള്ളി ഫ്യൂച്ചറുകൾ വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തുന്നത്.
ഡിസംബറിൽ, കോമെക്സിലെ സ്വർണ ഫ്യൂച്ചറുകൾ ഒൗണ്‍സിന് 29.3 ഡോളർ (0.7 %) ഉയർന്ന് 4,215.9 ഡോളറിലെത്തി. 2026 ഫെബ്രുവരിയിലെ ഫ്യൂച്ചറുകൾ ഒൗണ്‍സിന് 39.3 ഡോളർ (0.93%) വർധിച്ച് 4,260.1 ഡോളറിലെത്തി.
2025ൽ വെള്ളിയിൽ വലിയ കുതിപ്പാണുണ്ടായത്. 95 ശതമാനത്തിന് മുകളിലാണ് വർധനയുണ്ടായത്. മറ്റേതൊരു നിക്ഷേപത്തിലേക്കാൾ നേട്ടം തരാൻ വെള്ളിക്ക് സാധിക്കുന്നു. ആഭരണമായും നിക്ഷേപമായും മാത്രമല്ല വെള്ളിയുടെ സാധ്യത. ശക്തമായ വ്യാവസായിക ഡിമാൻഡ്, നിലനിൽക്കുന്ന ആഗോള വിതരണ കമ്മി എന്നിവയെല്ലാം വെള്ളിയുടെ കുതിപ്പിനു കാരണമാകുന്നു.
ആഗോളതലത്തിൽ വെള്ളിയുടെ 60 ശതമാനത്തോളം വ്യാവസായിക ഉപയോഗത്തിനാണ്. വെള്ളിക്ക് മികച്ച വൈദ്യുത ചാലകത ഉള്ളതിനാൽ സൗരോർജ വ്യവസായത്തിൽ സോളാർ പാനൽ നിർമാണത്തിന് അത്യന്താപേക്ഷിതമാണ്. 5ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും വൈദ്യുത വാഹനങ്ങൾ മുതൽ കൃത്രിമ ഉപഗ്രഹങ്ങൾ വരെയുള്ളവയിൽ വെള്ളി അവശ്യഘടകമാണ്.