ബംഗളൂരു: മെട്രോ ട്രെയിനിൽ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുപാടി സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ 11 യുവതികൾക്കെതിരെ കേസ്. മാർച്ച് 15ന് രാത്രി നടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.
പീനിയ സ്റ്റേഷനിൽ രാത്രി 10.57ഓടെയാണ് സംഭവം. യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങിയത് മറ്റ് യാത്രക്കാർ ചോദ്യംചെയ്തു. ഇതോടെ യാത്രക്കാരും യുവതികളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിൻ യാത്ര 20മിനിറ്റോളം വൈകി. തുടർന്ന് സുരക്ഷാജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
യുവതികൾ ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുൾപ്പെടെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ മെട്രോ സെക്യൂരിറ്റി ഓഫീസർ പി. ഗജേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.
സംഭവത്തിൽ എല്ലാ പ്രതികളും പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.