ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗീകാതിക്രമമുണ്ടായ സംഭവത്തിൽ കേസെടുക്കുന്നതിൽ പോലീസിന് കാലതാമസം വന്നിട്ടില്ലെന്ന് ആലപ്പുഴ എസ്പി എം.പി. മോഹനചന്ദ്രൻ.
കേസില്‍ പോലീസിന് ഒന്നും ഒളിക്കാനില്ല. കേസിന്റെ ഗ്രാവിറ്റി മനസിലാക്കി വിചാരണ ചെയ്യേണ്ടത് നൂറുശതമാനവും ആവശ്യമാണ്. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങള്‍ ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യദിനം പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. എന്നാല്‍ കേസെടുത്തശേഷം വൈദ്യപരിശോധന നടത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷിക്കും. ഒരുപക്ഷെ ബലാല്ക്കാരം ഉണ്ടാകാതെ, ശാരീരിക ഉപദ്രവം മാത്രം ഉണ്ടായത് കാരണമാകും വൈദ്യപരിശോധന നടത്താതിരുന്നത് എന്നാണ് കരുതുന്നത്. ആശുപത്രിയില്‍ വച്ച് അതിക്രമം ഒന്നും ഉണ്ടായിട്ടില്ല എന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ നിന്ന് എത്രയും വേഗം ഡിസ്ചാര്‍ജ് വാങ്ങി പോകണമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യം പരിശോധിക്കും. സംഭവത്തില്‍ കായംകുളം ഡിവൈഎസ്പിക്ക് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ കുറഞ്ഞ ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം ശരിയല്ല. അക്കാര്യം താന്‍ പരിശോധിച്ചതാണ്. പ്രഥമദൃഷ്ട്യാ വീഴ്ചകളൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും എസ്പി പറഞ്ഞു.
ആശുപത്രിയില്‍ ചെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പ്രതിക്കെതിരെ മുന്‍കാല കേസുകളൊന്നും ഇല്ല. ഔട്ട് റേജ് ഓഫ് മോഡസ്റ്റി എന്നതാണ് പരാതി. ഈ ആരോപണത്തില്‍ ശാരീരിക വൈദ്യപരിശോധനയില്‍ തെളിവ് ലഭിച്ചേക്കില്ല എന്നതിനാലാകും മെഡിക്കല്‍ ഒഴിവാക്കിയത്. ഫിസിക്കല്‍ ടച്ചില്‍ ഗൈനക്കോളജിസ്റ്റിനെക്കൊണ്ടുള്ള പരിശോധനയില്‍ തെളിവ് ലഭിക്കണമെന്നില്ല. എന്തായാലും ഇക്കാര്യങ്ങള്‍ അടക്കം പരിശോധിക്കുന്നതാണെന്ന് എസ്പി പറഞ്ഞു.