ചെറായി: മുനമ്പം ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് ഇന്നലെ ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 21,000 കിലോഗ്രാം പൊടി മത്സ്യങ്ങൾ പിടിച്ചെടുത്തു. 4.5 സെന്റീമീറ്റർ മാത്രം വലിപ്പമുളള കിളിമീൻ, ഉലുവാച്ചി തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. ഇവ ഹാർബറിൽ വിൽപനയ്ക്കായി ഇറക്കി വച്ചെങ്കിലും എന്നാൽ വില്പന നടത്താൻ തൊഴിലാളികളും മറ്റും സമ്മതിച്ചില്ല.
ഇതോടെ വിവരമറിഞ്ഞ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജിബിനയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുകയും മത്സ്യങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴിന് ഹാർബറിൽ മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കിയ ശേഷം കെട്ടിയിട്ടിരുന്ന പള്ളിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗെലാറ്റിയാസ് എന്ന ട്രോളിംഗ് ബോട്ടും കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ ബോട്ടിന് ഫിഷറീസ് വകുപ്പിന്റെ രജിസ്ട്രേഷൻ ഇല്ലെന്നും കണ്ടെത്തി. തുടർന്ന് ബോട്ടിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി. സിന്ധു രണ്ടര ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഫിഷറി ഗാർഡ് റോയ്, സീ റെസ്ക്യൂ ഗാർഡുമാരായ ജിപ്സൺ റോച്ച, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.