കരിമണ്ണൂര്‍: പാഴൂക്കരയില് ആള്‍ത്താമസമില്ലാത്ത സ്ഥലത്തുനിന്നു മണ്ണു കടത്തി വില്‍പ്പന നടത്തിയതായി പരാതി. വണ്ടമറ്റം സ്വദേശിയായ വയോധികന്റെ ഉടമസ്ഥതയില്‍ കരിമണ്ണൂരിലുള്ള സ്ഥലത്തുനിന്നാണ് മണ്ണ് മോഷ്ടിച്ചു കടത്തിയത്. സമീപത്തെ ഭൂമിയില്‍നിന്നു മണ്ണെടുത്തതിന്റെ മറവിലാണ് വയോധികന്റെ ഭൂമിയിലെ മണ്ണും ജെസിബിയും ടിപ്പറും ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയത്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നു സ്ഥലം ഉടമ വിശ്രമത്തിലാണെന്ന് തിരിച്ചറിഞ്ഞാണ് മണ്ണ് മോഷ്ടിച്ചു കടത്തിയത്.
ചുരുങ്ങിയത് 50 ലോഡ് മണ്ണെങ്കിലും കടത്തിക്കൊണ്ടുപോയെന്നാണ് സൂചന. മോഷ്ടിച്ച മണ്ണ് വിറ്റ് ലക്ഷക്കണക്കിനു രൂപ സമ്പാദിച്ചതായും പറയപ്പെടുന്നു. അനധികൃതമായി മണ്ണ് നീക്കംചെയ്തതുമൂലം സ്ഥലത്തിന്റെ പാരിസ്ഥിതിക ഘടനതന്നെ മാറിയിരിക്കുകയാണ്. സംഭവത്തില്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴയുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
രാഷ്ട്രീയ പിന്‍ബലം മൂലമാണ് പോലീസ് പ്രതികള്‍ക്കെതിരേ യഥാസമയം നടപടിയെടുക്കാതിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം നടന്നിട്ട് നാളുകളായതിനാല്‍ കോടതിയെ സമീപിച്ചാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കൂ എന്ന വിചിത്ര വാദമാണ് പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യമുണ്ടായത്.
ആദ്യം നല്കിയ പരാതി തീര്‍പ്പാക്കിയതായി കാണിച്ച് ഫയല്‍ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് പരാതിക്കാരന് വീണ്ടും ഓണ്‍ലൈനായി പരാതി നല്‍കിയതോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായത്. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കു പരാതി അയയ്ക്കുകയും ചെയ്തതോടെ രണ്ടു മാസത്തിനു ശേഷം സംഭവത്തില്‍ കേസെക്കാന്‍ പോലീസ് നിര്‍ബന്ധിതരായി. താലൂക്ക് സര്‍വേയര്‍, ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ക്ക് നല്കിയ പരാതികളിലും തുടര്‍നപടി വൈകുകയാണ്.