ഫ്ലോറിഡ: ചന്ദ്രനെ വലംവെച്ചുകൊണ്ടിരിക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശത്ത് നിന്ന് പൂർണ സൂര്യഗ്രഹണം ദർശിച്ചു. ഭൂമിയിൽ പലയിടങ്ങളിലും ദൃശ്യമാകുന്ന ഈ പ്രതിഭാസം, ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് കാണാൻ കഴിഞ്ഞത് ദൗത്യത്തിലെ ഏറ്റവും അപൂർവ നിമിഷങ്ങളിലൊന്നായി മാറി. ഓറിയോൺ പേടകത്തിലിരുന്നാണ് സഞ്ചാരികൾ ഈ ദൃശ്യം പകർത്തിയത്.
ഭൂമിയിൽ നിന്ന് ഗ്രഹണം കാണുമ്പോൾ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതായാണ് അനുഭവപ്പെടുക. എന്നാൽ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ, ഭൂമിയുടെ ഉപരിതലത്തിലൂടെ ചന്ദ്രന്റെ നിഴൽ അതിവേഗത്തിൽ നീങ്ങുന്ന കാഴ്ചയാണ് സഞ്ചാരികൾക്ക് കാണാൻ സാധിച്ചത്. ഭൂമിക്ക് മുകളിലൂടെ ഒരു വലിയ കറുത്ത നിഴൽ പടരുന്നതുപോലെയാണ് ഈ ദൃശ്യം. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് വെറും 4,067 മൈൽ മാത്രം അകലെയാണ് ഇപ്പോൾ പേടകം സഞ്ചരിക്കുന്നത്. ഈ സമയത്താണ് ഗ്രഹണവും ദൃശ്യമായത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘം ചന്ദ്രന്റെ മറുവശത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തുടരുകയാണ്.
ചന്ദ്രനെ വലംവെച്ച ശേഷമുള്ള മടക്കയാത്രയിൽ ഏർപ്പെട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭൂമിയിൽ തിരിച്ചെത്തും. പസഫിക് സമുദ്രത്തിലാണ് പേടകം ഇറങ്ങുക. ബഹിരാകാശത്ത് നിന്നുള്ള ഈ ഗ്രഹണ ദൃശ്യങ്ങൾ വരും ദിവസങ്ങളിൽ നാസ പുറത്തുവിടും.