ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിൽ ഇടതുകോട്ടകൾ വരെ പിഴുതെറിയപ്പെട്ടപ്പോൾ കേരളത്തിന്റെ എല്ലാ മേഖലകളിലും യുഡിഎഫ് മുന്നിലെത്തി. അഞ്ചു ജില്ലകൾ യുഡിഎഫ് തൂത്തുവാരിയപ്പോൾ പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ മാത്രമാണ് എൽഡിഎഫിനു യുഡിഎഫിനേക്കാൾ സീറ്റ് നേടാനായത്.
വയനാട്ടിലെ മൂന്നു സീറ്റുകളും മലപ്പുറത്തെ 16 സീറ്റുകളും എറണാകുളത്തെ 14 സീറ്റുകളും യുഡിഎഫ് തൂത്തുവാരി. ഇടുക്കിയിൽ ആകെയുള്ള അഞ്ചു സീറ്റും കോട്ടയത്തെ ഒന്പതിൽ ഒന്പതും യുഡിഎഫിലേക്ക് എത്തി. ഇടതുകോട്ടയായി അറിയപ്പെടുന്ന കോഴിക്കോട് പതിമൂന്നിൽ പന്ത്രണ്ടും പിടിച്ചെടുത്ത് യുഡിഎഫ് ചരിത്രം കുറിച്ചു.
കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ഉൾപ്പെടുന്ന മലബാറിൽ കഴിഞ്ഞ തവണ 28 സീറ്റ് എൽഡിഎഫ് നേടിയപ്പോൾ യുഡിഎഫിനു ലഭിച്ചത് 21 സീറ്റുകളായിരുന്നു. ഇത്തവണ യുഡിഎഫിന് 40, എൽഡിഎഫിന് എട്ട്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളടങ്ങുന്ന മധ്യകേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 17, എൽഡിഎഫിന് 36 എന്നിങ്ങനെ ആയിരുന്നു നില.
ഇപ്പോൾ യുഡിഎഫ് 37 സീറ്റിൽ വിജയിച്ചപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 36 സീറ്റ് ലഭിച്ച എൽഡിഎഫ് ഇത്തവണ 16 സീറ്റിലൊതുങ്ങി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുൾപ്പെടുന്ന തെക്കൻ കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 35 സീറ്റുകളും യുഡിഎഫിനു വെറും നാലു സീറ്റുകളുമാണു ലഭിച്ചത്. ഇത്തവണ ഇത് എൽഡിഎഫ് 11, യുഡിഎഫ് 25 എന്നായി മാറി.
കാസർഗോട്ടെ അഞ്ചു സീറ്റിൽ യുഡിഎഫ്-2, എൽഡിഎഫ്-3 എന്നതാണു നാളുകളായുള്ള സ്ഥിതി. ഇത്തവണ അതു മാറി. യുഡിഎഫ് നാലിലെത്തിയപ്പോൾ എൽഡിഎഫ് ഒന്നിലേക്ക് ഒതുങ്ങി. 1977 മുതൽ സിപിഎം ജയിച്ചുവരുന്ന തൃക്കരിപ്പൂരിൽ പുറത്തുനിന്നു വന്ന സ്ഥാനാർഥി എന്ന പേരുദോഷത്തോടെ മത്സരിക്കാനിറങ്ങിയ സന്ദീപ് വാര്യർ ജയിച്ചു കയറി.
കണ്ണൂരിൽ കൂടുതൽ മണ്ഡലങ്ങളിൽ ജയിക്കാനായെങ്കിലും തളിപ്പറന്പിലെയും പയ്യന്നൂരിലെയും പരാജയം സിപിഎം എങ്ങനെ മറക്കും. 1865 മുതൽ പയ്യന്നൂരിൽ സിപിഎം ആണു ജയിച്ചു വരുന്നത്. തളിപ്പറന്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ പരാജയവും സിപിഎമ്മിനു സഹിക്കാനാകുന്നതല്ല. പയ്യന്നൂരിലും തളിപ്പറന്പിലും സിപിഎം പരാജയപ്പെട്ടത് സിപിഎമ്മിൽ നിന്നു സമീപകാലത്ത് പുറത്തു പോയവരോടാണെന്നതു പരിഗണിക്കുന്പോൾ ഇവിടത്തെ പരാജയം സിപിഎമ്മിന് ഉടനെങ്ങും മറക്കാൻ സാധിക്കുന്നതല്ല.
മലപ്പുറത്തും എറണാകുളത്തും യുഡിഎഫ് ക്ലീൻ സ്വീപ്പ് നടത്തിയപ്പോൾ കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ പത്തനംതിട്ട ഇത്തവണ യുഡിഎഫ് തൂത്തുവാരി. പാലക്കാട് എൽഡിഎഫ് ഏഴ്, യുഡിഎഫ് അഞ്ച് എന്ന നിലയിൽ എൽഡിഎഫ് മുൻതൂക്കം നേടി. തൃശൂരിൽ യുഡിഎഫ് നാലു സീറ്റിൽ ഒതുങ്ങി. എൽഡിഎഫ് ഒന്പതു സീറ്റിൽ വിജയിച്ചു.
കോട്ടയം യുഡിഎഫ് തൂത്തുവാരിയപ്പോൾ ഏറ്റവും ക്ഷീണം പറ്റിയത് കേരള കോണ്ഗ്രസ്- എമ്മിനാണ്. കഴിഞ്ഞ തവണ അഞ്ചു സീറ്റിൽ വിജയിച്ച ഇവർ ഇത്തവണ മത്സരിച്ച 12 സീറ്റിലും പരാജയപ്പെട്ടു. മറുവശത്ത് പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ് ആകട്ടെ മത്സരിച്ച എട്ടിൽ ഏഴു സീറ്റിലും വിജയിച്ച് മിന്നും പ്രകടനം നടത്തി. പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നു മാറി നിന്ന തെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.
കൊല്ലത്ത് കഴിഞ്ഞ തവണത്തേതിന്റെ എതിർഫലമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തവണ യുഡിഎഫ് രണ്ടു സീറ്റിലൊതുങ്ങി. ഇത്തവണ എൽഡിഎഫ് രണ്ടു സീറ്റിൽ മാത്രമേ വിജയിച്ചുള്ളൂ. യുഡിഎഫ് സീറ്റെണ്ണം എട്ടായി വർധിച്ചു. ചാത്തന്നൂരിലെ ബിജെപി വിജയമാണ് അട്ടിമറി.
ശബരിമല സ്വർണക്കൊള്ളയും ആരോഗ്യവകുപ്പിനെതിരായ വിമർശനങ്ങളും മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപിച്ചു എന്ന കള്ളക്കഥയുമെല്ലാം അവർക്കു വിനയായി. വന്യജീവി ആക്രമണങ്ങളോടു കാട്ടിയ നിസംഗത മലയോര ജനതയെ സർക്കാരിനെതിരാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ന്യൂനപക്ഷ പ്രേമം വിട്ട് ഭൂരിപക്ഷ പ്രീണനത്തിലേക്കു കടന്ന സിപിഎമ്മിന് ഒടുവിൽ ആർക്കൊപ്പം നിൽക്കുന്നു എന്നു പോലും തിട്ടമില്ലാത്ത സ്ഥിതിയായി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിംവിരുദ്ധ പ്രസ്താവനകളും വെള്ളാപ്പള്ളിയും പിണറായി വിജയനും തമ്മിലുള്ള സൗഹൃദവുമെല്ലാം എൽഡിഎഫിനു വിനയായി.