തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പരാതിക്കാരിൽനിന്നു മൊഴിയെടുക്കും.
കെഎഎസ്, ആസൂത്രണബോർഡിലെ വിവിധ തസ്തികകൾ എന്നിവയിൽ ക്രമക്കേട് ആരോപിച്ച മൂന്ന് ഉദ്യോഗാർഥികളോട് തിങ്കളാഴ്ച ഹാജരായി മൊഴി നൽകാൻ നിർദേശിച്ചു.
ഇന്നലെയും പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. ഇതുവരെ ലഭിച്ച എല്ലാ പരാതികളും അന്വേഷിക്കാനാണ് അന്വേഷണസംഘത്തിന്റെ മേധാവി ഐജി അജിതാബീഗത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം.
എൻആർഐ സെൽ എസ്പി സക്കറിയ മാത്യു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജി.അജയ്നാഥ് എന്നിവരാണ് എസ്ഐടിയിലുള്ളത്. പരാതി നൽകിയില്ലെങ്കിലും മാധ്യമങ്ങളിൽ ആരോപണമുന്നയിച്ചവരെ കണ്ടെത്തി മൊഴിയെടുക്കും. ഇതിനു ശേഷമാകും രേഖകൾ ആവശ്യപ്പെട്ടു പിഎസ്സി സെക്രട്ടറിക്കു കത്ത് നൽകുക.