പാരീസ്: പാരീസ് നഗരത്തിൽ പോലീസ് ഓഫീസറെ കത്തികൊണ്ട് കുത്താൻ ശ്രമിച്ച അക്രമി വെടിയേറ്റ് മരിച്ചു. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് തടവുശിക്ഷ അനുഭവിച്ചതിനുശേഷം കഴിഞ്ഞ ഡിസംബറിൽ ജയിൽമോചിതനായയാളാണു പ്രതി.
കഴിഞ്ഞ വെള്ളിയാഴ്ച സെൻട്രൽ പാരീസിലെ ആർക്ക് ഡി ട്രയോംഫ് സ്മാരകത്തിൽ നടന്ന ചടങ്ങിനിടെയാണ് കത്തിയും കത്രികകളുമായി എത്തിയ പ്രതി പോലീസ് ഓഫീസറെ ആക്രമിക്കാൻ ശ്രമിച്ചത്. ഇതോടെ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പോലീസ് ഓഫീസർ ഇയാളെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1978ൽ ജനിച്ച ബ്രാഹിം ബി. എന്ന ഫ്രഞ്ച് പൗരനാണു പ്രതിയെന്നും ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റത്തിന് 2013ൽ ബൽജിയം തലസ്ഥാനമായ ബ്രസൽസിലെ കോടതി 17 വർഷം തടവുശിക്ഷയ്ക്കു വിധിച്ച വ്യക്തിയാണെന്നും ഫ്രഞ്ച് ഭീകരവിരുദ്ധ വിഭാഗം പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
രണ്ടു വർഷം ബ്രസൽസ് ജയിലിലായിരുന്ന പ്രതിയുടെ തുടർന്നുള്ള ശിക്ഷാകാലാവധി 2015ൽ ഫ്രാൻസിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 24നാണ് ജയിൽമോചിതനായത്.
അതേസമയം, കത്തിയാക്രമണം തടയാൻ ഫലപ്രദമായി ഇടപെട്ട പോലീസ് ഓഫീസർക്ക് പൂർണ പിന്തുണ നൽകുമെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ് എക്സിൽ അറിയിച്ചു.