കണ്ണൂര്‍: കണ്ണൂർ സിപിഎമ്മിൽ സംസ്ഥാന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തേക്ക്.
തെറ്റ് തിരുത്തിയാൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചു ജയിച്ച ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസമില്ലെന്ന തന്റെ പരാമർശത്തിൽ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ.
ഇന്നലെ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പരാമർശത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് ഒരു അതൃപ്തിയുമില്ല. താൻ പറഞ്ഞ കാര്യങ്ങളിൽ നിലപാട് പറയേണ്ടത് വിമത എംഎൽഎമാരാണ്.
തെറ്റ് തിരുത്തിയതു കൊണ്ടാണ് കെ.ആർ. ഗൗരിയമ്മയും എം.വി. രാഘവനും അവസാനകാലത്ത് ചെങ്കൊടിക്കൊപ്പം ചേർന്നു പ്രവർത്തിച്ചതെന്നും എം.വി. ജയരാജൻ പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം.വി. ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയ പിന്നാലെ ആയിരുന്നു എം.വി. ജയരാജന്റെ കണ്ണൂരിലെ പ്രതികരണം.