ഇൻഡോർ: മധ്യപ്രദേശിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഭോജ്ശാലയിൽ മുസ്ലിംകൾക്ക് നമസ്കാരം അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കി.
ക്ഷേത്രഭരണവും നടത്തിപ്പും കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും(എഎസ്ഐ) തീരുമാനിക്കാമെന്ന് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് നിർദേശിച്ചു.
ജസ്റ്റീസ് വിജയ്കുമാർ ശുക്ല, ജസ്റ്റീസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണു വിധി പ്രസ്താവിച്ചത്.ധർ ജില്ലയിലാണ് ഭോജ്ശാല സമുച്ചയം സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ചതോറും ഭോജ്ശാലയ്ക്കകത്ത് മുസ്ലിംകൾക്ക് നമസ്കാരം നടത്താൻ 2003 ഏപ്രിൽ ഏഴിനായിരുന്നു എഎസ്ഐ അനുമതി നല്കിയത്. പുതിയ മോസ്ക് നിർമാണത്തിനു സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നു കോടതി നിർദേശിച്ചു.
പ്രദേശത്ത് ഹിന്ദു ആരാധാനത്തുടർച്ച ഒരിക്കലും മുടങ്ങിയിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. ഭോജ്ശാലയിൽ സംസ്കൃത പഠന കേന്ദ്രവും സരസ്വതി ദേവീക്ഷേത്രവും ഉണ്ടായിരുന്നതിന്റെ ലക്ഷണമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് ഹൈക്കോടതി വിധിയെ വിശ്വ ഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള, പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ്ശാലയെ സരസ്വതീക്ഷേത്രമായാണ് ഹിന്ദുക്കൾ കരുതുന്നത്. മുസ്ലിംകൾ ഇതിനെ കമാൽ മൗല മോസ്കായി കണക്കാക്കുന്നു.
ഹിന്ദുക്കൾ ചൊവ്വാഴ്ചയാണു ഭോജ്ശാലയിൽ ആരാധന നടത്തിവരുന്നത്.ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധർ ഷഹർ ഖാസി വഖർ സാദിഖ് പറഞ്ഞു.
കോടതിവിധിക്കു മുന്നോടിയായി ഭോജ്ശാലയിൽ 1200 പോലീസുകാരെ വിന്യസിച്ചിരുന്നു.സമൂഹമാധ്യമത്തിലൂടെ വിദ്വേഷം ജനിപ്പിക്കുന്ന കുറിപ്പ് പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു ധർ ജില്ലാ കളക്ടർ രാജീവ് രഞ്ജൻ മീണ മുന്നറിയിപ്പ് നൽകി.