എരുമേലി: ഇത്തവണത്തെ ശബരിമല തീർഥാടനകാലം ഏറ്റവും പ്രശ്ന സങ്കീർണമായി മാറിയത് അയ്യപ്പഭക്തരെ വഴിയിൽ തടഞ്ഞിട്ടതാണ്. അയ്യപ്പഭക്തർ ഈ നാടിന്റെ അതിഥികൾ ആണെന്നും മികച്ച സൗകര്യം ഒരുക്കി നൽകേണ്ടത് കടമയാണെന്നും സർക്കാർ വിളംബരം ചെയ്യുമ്പോൾ അതിന്റെ നേർ വിപരീത കാഴ്ചയായി മാറി റോഡിലെ തടച്ചിൽ.
അതിന് കാരണമായി സുരക്ഷയാണ് ഉന്നയിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് ഓൺലൈൻ വഴി പാസ് ലഭിച്ച് ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം എരുമേലിയിൽ എത്തുന്ന ഭക്തരെ ശബരിമലയിലേക്ക് പോകാൻ അനുവദിക്കാതെ മടക്കിവിടുന്നത് ദർശനത്തിന് ആവിഷ്കരിച്ച ഓൺലൈൻ സമ്പ്രദായത്തിലെ വീഴ്ചയാണ് പ്രകടമാക്കുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരിക്കുകയാണ്.
പമ്പയിൽ തിരക്ക് ഗണ്യമായി കൂടുമ്പോൾ എരുമേലിയിൽനിന്നു പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടാതെ തടയുന്ന പോലീസ് നടപടി കഴിഞ്ഞ മൂന്ന് ശബരിമല സീസണിലുമുണ്ടായി. ഈ സീസണിലാണ് ഇത് ഏറ്റവും ഗുരുതര സ്ഥിതിയിലെത്തിയത്. ശക്തമായ പ്രതിഷേധങ്ങളിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തർ എത്തുകയും അത് റോഡുകൾ ഉപരോധിക്കുന്നതും ഉൾപ്പെടെ വൈകാരിക തലത്തിലേക്ക് വരെ എത്തുകയും ചെയ്തു. നൂറുകണക്കിന് നാട്ടുകാരാണ് അയ്യപ്പഭക്തർക്കൊപ്പം റോഡിൽ കുടുങ്ങിയത്. ആംബുലൻസുകൾ പോലും കടന്നുപോകാൻ ബുദ്ധിമുട്ട് നേരിട്ടു.
കൃത്യമായ പരിഹാരം ഇപ്പോഴേ ആവിഷ്കരിച്ചില്ലെങ്കിൽ അടുത്ത സീസണിൽ സംഭവിക്കുക ഇത്തവണത്തേതിനേക്കാൾ ഗുരുതരമായ അവസ്ഥയാകുമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. ഭക്തരുടെ ക്രമാതീതമായ വർധന മുൻനിർത്തി സൗകര്യങ്ങളും സംവിധാനങ്ങളും വർധിപ്പിക്കാതെ ഈ പ്രശ്നത്തിന് കൃത്യമായ പരിഹാരം ഉണ്ടാകില്ലെന്ന് അയ്യപ്പഭക്തരെ ഡ്യൂട്ടിയുടെ ഭാഗമായി തടയേണ്ടി വരുന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ശബരിമല സന്നിധാനത്തും പമ്പയിലും ഉൾക്കൊള്ളാവുന്നതിലും കൂടുതൽ തീർഥാടകർ ഒരേസമയം തിങ്ങിനിറഞ്ഞാൽ വൻ ദുരന്തത്തിലേക്ക് എത്തുമെന്നതിനാൽ തടയാതെ മറ്റു മാർഗമില്ല.
അനിയന്ത്രിതമായി ആളുകൾ തിങ്ങിനിറഞ്ഞാൽ പുല്ലുമേട് ദുരന്തം പോലെ വൻ ദുരന്തം സംഭവിക്കും. ഇങ്ങനെ അയ്യപ്പഭക്തരെ തടഞ്ഞിടുമ്പോൾ അതേദിവസം സന്നിധാനത്ത് ദർശനം നടത്താൻ പാസ് ലഭിച്ച അനേകം തീർഥാടകർ തടഞ്ഞിടപ്പെട്ടവരിൽ ഉണ്ടെന്നുള്ളത് സംവിധാനങ്ങളിലെ പാളിച്ചകളെ തുറന്നു കാട്ടുകയാണ്.
സുഖ ദർശനം, സുരക്ഷിതം എന്ന സർക്കാർനയം അടുത്ത ശബരിമല സീസണിലെങ്കിലും നടപ്പിലാകണമെങ്കിൽ ഇപ്പോൾ തന്നെ കൃത്യമായ പരിഹാരം ആവിഷ്കരിക്കണമെന്നും അയ്യപ്പഭക്തർ എത്തുന്ന എല്ലാ സംസ്ഥാനങ്ങളിലും വ്യക്തമായ അറിയിപ്പും പ്രചാരണവും ഏകോപനവും നടപ്പിലാക്കി ഏറ്റവും നൂതനമായ സംവിധാനം ഒരുക്കണമെന്നും ആവശ്യം ശക്തമായി.