കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാര്‍ഥിനിയായ 19 വയസുകാരിയെ അജ്ഞാതന്‍ വീട്ടില്‍ക്കയറി ഉപദ്രവിച്ചതായി പരാതി. ഇയാള്‍ മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ചു ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതായി പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. താമരശേരി കാരാടി പാല് സൊസൈറ്റിക്കു സമീപം വാടക വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിക്കു നേരെയാണ് അതിക്രമം നടന്നതായി പറയുന്നത്.
അജ്ഞാതന്‍ വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഗൃഹനാഥയും രണ്ട് പെണ്മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പെണ്‍കുട്ടികളില്‍ മൂത്തയാള്‍ ബാങ്ക് ജീവനക്കാരിയും ഇളയ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമാണ്.
സംഭവം നടക്കുമ്പോള്‍ അമ്മയും ഇളയ മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റുകയും പ്രതിരോധിക്കുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെട്ടെന്നാണ് പറയുന്നത്.
വീടിന്റെ പിറകുവശത്തെ വാതിലിലൂടെയാണ് ഇയാള്‍ അകത്തെത്തിയതെന്നാണ് സൂചന. താമരശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.